ന്യൂഡൽഹി: 75ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി ഡൽഹിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണാണ് ഇത്തവണ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.

കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും. സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന തായിരിക്കും പരേഡ്.കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ 100 വനിതകൾ ചേർന്നൊരുക്കുന്ന ശംഖുനാദത്തോടെയാണ് പരേഡ് ആരംഭിക്കുക. 90 മിനിറ്റ് ദൈർഘ്യമുള്ള പരേഡിൽ തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകള്‍, ഡ്രോണ്‍ ജാമറുകള്‍, സൈനികവാഹനങ്ങള്‍ തുടങ്ങിയവ പ്രദർശിപ്പിക്കും.

16 സംസ്ഥാനങ്ങളുടെയടക്കം 26 ഫ്ലോട്ടുകളാണുള്ളത്. ശ്രീരാമനുമായി ബന്ധപ്പെട്ട ഫ്ലോട്ട് ആണ് യുപി അവതരിപ്പിക്കുന്നത്. ഏറ്റവുമൊടുവിൽ നടക്കുന്ന വ്യോമസേനയുടെ ഫ്ലൈപാസ്റ്റിൽ 51 വിമാനങ്ങൾ പങ്കെടുക്കും. വിമാന പൈലറ്റുമാരിൽ 15 പേർ വനിതകളാണ്.

സംസ്ഥാനത്ത് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും. മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കും. ജില്ലകളിൽ മന്ത്രിമാർ റിപ്പബ്ലിക് ദിന പരേഡിൽ സല്യൂട്ട് സ്വീകരിക്കും. നിയമസഭയിൽ രാവിലെ 9.30ന് സ്പീക്കർ എ.എൻ. ഷംസീർ പതാക ഉയർത്തും.

Leave a Reply

Your email address will not be published. Required fields are marked *

You missed