ന്യൂഡൽഹി : കേരളത്തിലെ 3 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 25നാണു തിരഞ്ഞെടുപ്പ്. എംപിമാരായ ബിനോയ് വിശ്വം (സിപിഐ), എളമരം കരീം (സിപിഎം), ജോസ് കെ.മാണി (കേരള കോൺഗ്രസ് എം) എന്നിവരുടെ സീറ്റുകളിലാണ് ഒഴിവ്. മൂവരുടെയും കാലാവധി ജൂലൈ ഒന്നിന് അവസാനിക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ ആറിന് പുറപ്പെടുവിക്കും. ജൂൺ 13 വരെ പത്രിക സമർപ്പിക്കാം. മഹാരാഷ്ട്രയിൽ പ്രഫുൽ പട്ടേൽ രാജിവച്ച ഒഴിവിലേക്കും തിരഞ്ഞെടുപ്പ് നടക്കും.
എൽഡിഎഫിലെ ഒരു ഘടകകക്ഷിക്കു ലഭിക്കുന്ന രാജ്യസഭാ സീറ്റിലേക്കു സിപിഐയും കേരള കോൺഗ്രസും (എം) ഉൾപ്പെടെ പരസ്യമായി അവകാശവാദം ഉന്നയിച്ചതോടെ തർക്കം മുന്നണിക്കു തലവേദനയായി. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടെന്നാണു കേരള കോൺഗ്രസിന്റെ (എം) തീരുമാനം. സിപിഐയുടെ സീറ്റ് സിപിഐക്കു തന്നെയെന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നിലപാടെടുത്തു. ബിനോയ് വിശ്വവും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയും ഒരേ സമയം ഒഴിയുമ്പോൾ രണ്ടിൽ ഒരു പാർട്ടിക്കേ സീറ്റ് ലഭിക്കൂ.
3 ഒഴിവുകളിൽ എൽഡിഎഫിനു ലഭിക്കുന്ന രണ്ടിൽ ഒന്ന് സ്വാഭാവികമായും സിപിഎമ്മിനാണ്. രാജ്യസഭാ സീറ്റിന് എംഎൽഎമാരുടെ അംഗബലമാണു സാധാരണ മാനദണ്ഡമാക്കുന്നത്. 17 എംഎൽഎമാരുള്ള സിപിഐക്ക് അങ്ങനെ നോക്കുമ്പോൾ മേൽക്കൈയുണ്ട്. 2 രാജ്യസഭാംഗങ്ങളെ ലഭിക്കാനുള്ള കരുത്ത് അവർക്ക് അവകാശപ്പെടാം. കേരള കോൺഗ്രസിന് (എം) ഉള്ളത് 5 എംഎൽഎമാരാണ്. എന്നാൽ സിപിഐക്ക് പി.സന്തോഷ് കുമാർ കൂടി രാജ്യസഭാംഗമായുണ്ട്. ജോസ് കെ.മാണി വിരമിക്കുമ്പോൾ പകരം സീറ്റ് പാർട്ടിക്കു തന്നെ കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസിന് (എം) രാജ്യസഭാ പ്രാതിനിധ്യം ഇല്ലാതാകും