തിരുവനന്തപുരം: എട്ടു ദിവസത്തെ ജയിൽവാസത്തിനു ശേഷം യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട പ്രധാന കേസിൽ ഉൾപ്പെടെ നാലു കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് രാഹുലിന് പുറത്തിറങ്ങാൻ വഴിയൊരുങ്ങിയത്.
പൊതുമുതൽ നശിപ്പിച്ചു, പോലീസിനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ടാണ് രാഹുൽ അറസ്റ്റിലായിരുന്നത്. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ 50,000 രൂപയോ തത്തുല്യമായ ആൾജാമ്യമോ നൽകണമെന്ന വ്യവസ്‌ഥയിലാണ് രാഹുലിനു ജാമ്യം അനുവദിച്ചത്. ആറ് ആഴ്ചത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. ഡിജിപി ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ 25,000 രൂപയോ തത്തുല്യമായ ആൾ ജാമ്യമോ വേണം. ഒരു മാസത്തേക്ക് എല്ലാ ചൊവ്വാഴ്ച്‌ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം.
മറ്റുരണ്ടുകേസിൽ കോടതി രാഹുലിന് കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു. കന്റോൺമെന്റ് പോലീസെടുത്ത രണ്ടുകേസുകളിലാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്.
സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പോലീസ് മൂന്നും ഡി.ജി.പി. ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് ഒരു കേസുമാണ് നേരത്തേ രാഹുലിന്റെ പേരിലെടുത്തത്. ജില്ലാജയിലിൽവെച്ച് കന്റോൺമെന്റ് പോലീസ് രണ്ടുകേസുകളിലും മ്യൂസിയം പോലീസ് ഒരുകേസിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.ജയിൽമോചിതനാകുന്ന രാഹുലിനെ സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ് യൂത്ത് കോൺഗ്രസ് നടത്തുന്നത്.