തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. ജയിലിന് പുറത്ത് നൂറു കണക്കിന് പ്രവര്‍ത്തകരും നേതാക്കളും വന്‍ സ്വീകരണമാണ് ഒരുക്കിയത്. മുദ്രാവാക്യം വിളിയോടെയാണ് പ്രവർത്തകര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്വീകരിച്ചത്. ഇന്ന് വൈകിട്ട് രാഹുലിന് നാല് കേസുകളിലും ജാമ്യം ലഭിച്ചിരുന്നു.
കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലും ഡിജിപി ഓഫീസ് സംഘർഷ കേസിലും ഇന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചത്. സെക്രട്ടറിയേറ്റ് മാർച്ചിൻ്റെ പേരിലെടുത്ത പുതിയ രണ്ട് കേസുകളിൽ ഇന്നലെ രാഹുലിന് ജാമ്യം കിട്ടിയിരുന്നു. ഇന്ന് വൈകിട്ട് സിജെഎം കോടതിയാണ് ഒടുവിലത്തെ ജാമ്യം അനുവദിച്ചത്.
യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരം സെഷൻസ് കോടതിയും ഡിജിപി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൻ്റെ പേരിലുള്ള കേസിൽ സിജിഎം കോടതിയുമാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 25000 രൂപ കെട്ടിവെക്കണം, എല്ലാ ചൊവ്വാഴ്ചചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നിങ്ങനെയാണ് കോടതി നിർദേശിച്ച ഉപാധികൾ.
