കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാപദ്ധതി ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. തൃശൂര്‍ സ്വദേശിയായ ബസ് ഉടമയാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ സമീപിച്ചത്.

സിസിഐ ഹര്‍ജി ഫയലില്‍ സ്വീകരിച്ചതോടെ പദ്ധതിയുടെ സാധുത സംബന്ധിച്ച് പുതിയ നിയമപോരാട്ടത്തിന് കളമൊരുങ്ങി. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയത് സ്വകാര്യ ബസുകളുടെ മത്സരക്ഷമത ഇല്ലാതാക്കിയെന്നും കെഎസ്ആര്‍ടിസിക്ക് മാത്രം നേട്ടം ലഭിക്കാന്‍ ഇടയാക്കിയെന്നുമാണ് പരാതി. ബിബിന്‍ ടി ആലപ്പാട്ടാണ് ഹര്‍ജി നല്‍കിയത്. ഇയാള്‍ ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റും, ബസ് ഉടമകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റുമാണ്.

വിപണിയിലെ തുല്യമത്സര സാഹചര്യമെന്ന സാമാന്യനീതിക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ പദ്ധതി. പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതോടെ സ്വകാര്യബസുകളില്‍ നിന്ന് വന്‍തോതില്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയിലേക്ക് യാത്ര മാറ്റി. യാത്ര സൗജന്യമാണെന്ന ഏകകാരണത്താലാണ് കെഎസ്ആര്‍ടിസിയിലേക്ക് മാറിയത്. തുടര്‍ന്ന് സ്വകാര്യബസുകളുടെ വരുമാനത്തില്‍ വന്‍നഷ്ടമാണ് ഉണ്ടായതെന്നും ബസ് സര്‍വീസ് നടത്തുകയെന്നത് സാമ്പത്തികമായി ലാഭകരമല്ലാതായി. ഇതിനകം 750 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *