പരിപാടിയില്‍ പങ്കെടുക്കാനായി പോകുന്നതിനിടെ വൈകി എത്തിയ സബ് ഇന്‍സ്‌പെക്ടറെ ശാസിച്ച് മന്ത്രിയുടെ ഭാര്യ. ആന്ധ്രാപ്രദേശ് മന്ത്രിയും ടിഡിപി നേതാവുമായ മണ്ടിപ്പിള്ളി രാംപ്രസാദ് റെഡ്ഡിയുടെ ഭാര്യ ഹരിത റെഡ്ഡിയാണ് പൊലിസുകാരനെ ശകാരിച്ചത്. ആരാണ് ശമ്പളം നല്‍കുന്നതെന്ന് ചോദിച്ചായിരുന്നു ശകാരം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

മന്ത്രിയുടെ ഭാര്യയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഡ്യൂട്ടിയിലുള്ള പൊലീസുകാരനോട് കാറിനകത്തിരുന്നുകൊണ്ട് ‘നിങ്ങള്‍ക്കിനിയും നേരം വെളുത്തില്ലേ, ആരാണ് ശമ്പളം നല്‍കുന്നത്’ എന്നടക്കം ഹരിത റെഡ്ഡി ചോദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്തുകൊണ്ടാണ് വൈകിയതെന്ന ചോദ്യത്തിന് ഒരു കോണ്‍ഫറന്‍സ് ഉണ്ടായിരുന്നെന്ന് പൊലീസുകാരന്‍ മറുപടി നല്‍കിയെങ്കിലും എന്ത് കോണ്‍ഫറന്‍സ് എന്ന ചോദിച്ച ഹരിത, നിങ്ങള്‍ ജോലിക്ക് വന്നതാണോ അതോ കല്യാണത്തിന് വന്നതാണോ എന്ന് പരിഹസിക്കുന്നതും കേള്‍ക്കാം.

ഇനിയും നിങ്ങള്‍ക്ക് നേരം വെളുത്തില്ലേ. താന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് അരമണിക്കൂറായി. ആരാണ് നിങ്ങള്‍ക്ക് ശമ്പളം നല്‍കുന്നത്? സര്‍ക്കാരാണോ അതോ വൈഎസ്ആര്‍സിപിയാണോ?- ഹരിത റെഡ്ഡി പൊലീസുകാരനോട് തട്ടിക്കയറുന്ന ദൃശ്യങ്ങളില്‍ കാണാം. അവസാനം മന്ത്രിയുടെ ഭാര്യയെ സല്യൂട്ട് അടിച്ചശേഷം വാഹനവ്യൂഹത്തെ നയിക്കാനായി എസ്‌ഐ മുന്നോട്ടുപോകുകയും ചെയ്യുന്നു.

കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മന്ത്രിയുടെ ഭാര്യയുടെ നടപടിക്കെതിരെ രംഗത്തെത്തി. ജനസേവകരോടുള്ള ടിഡിപിയുടെ മനോഭാവം വ്യക്തമാക്കുന്നതാണ് വീഡിയോയെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *