കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ എത്തും. വൈകിട്ട് 5മണിയോടെ കൊച്ചി നേവൽ ബേസിൽ എത്തുന്ന പ്രധാന മന്ത്രി വൈകിട്ട് ആറ് മണിക്ക് കൊച്ചി മഹാരാജാസ് കോളേജ് പരിസരത്തു നിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും.

അടുത്ത ദിവസം രാവിലെ ഗുരുവായൂരിൽ ബിജെപി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തുടർന്ന് തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് മടങ്ങിയെത്തുന്ന പ്രധാന മന്ത്രി കൊച്ചിൻ ഷിപ് യാർഡിന്റെ പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് മറൈൻ ഡ്രൈവിൽ നടക്കുന്ന പാർട്ടി ഭാരവാഹികളുടെ സംഗമത്തിലും പങ്കെടുത്ത ശേഷമാകും പ്രധാനമന്ത്രി മടങ്ങുക.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഇന്നും നാളെയും (ചൊവ്വ, ബുധന്‍) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതലും നാളെ പുലര്‍ച്ചെ മൂന്നു മുതല്‍ ഉച്ചവരെയുമാണ് നിയന്ത്രണം.

എം ജി റോഡ്, രാജാജി ജംഗ്ഷന്‍, ഹൈക്കോര്‍ട്ട് ജംഗ്ഷന്‍, കലൂര്‍, കടവന്ത്ര, തേവര, സ്വിഫ്റ്റ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിന്ന് വാഹനങ്ങള്‍ വഴി തിരിച്ച് വിടും. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സമയത്ത് നഗരത്തിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

പശ്ചിമകൊച്ചി ഭാഗത്തു നിന്ന്‌ ആശുപത്രിയിൽ പോകാൻ ഉൾപ്പെടെ അടിയന്തര ആവശ്യങ്ങൾക്കു വരുന്ന വാഹനങ്ങൾ തേവര ഫെറിയിൽനിന്ന് മട്ടമ്മൽ ജം​ഗ്ഷനിലെത്തി കോന്തുരുത്തി റോഡിലൂടെ പനമ്പിള്ളി നഗർ വഴി മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഭാഗത്തേക്കു പോകണം. വൈപ്പിൻ ഭാഗത്തുനിന്നും കലൂർ ഭാഗത്തുനിന്നും വരുന്ന എമർജൻസി വാഹനങ്ങൾക്ക് ടിഡി റോഡ് – കാനൻഷെഡ് റോഡ് വഴി ജനറൽ ആശുപത്രിയുടെ കിഴക്കേ ഗേറ്റ് വഴി ആശുപത്രിയിൽ പ്രവേശിക്കാം.

ജനറൽ ആശുപത്രിയുടെ തെക്കു വശത്തുള്ള ഹോസ്പിറ്റൽ റോഡിൽ ഇന്ന് വൈകീട്ട് 3 മുതൽ 6 വരെ വാഹന ഗതാഗതം അനുവദിക്കില്ല. പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ പങ്കെടുക്കാൻ ഓരോ സ്ഥലത്തു നിന്നും വരുന്ന ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക ഇടങ്ങൾ കൊച്ചി പൊലീസ് നിർദേശിച്ചിട്ടുണ്ട്. കൊച്ചിയിൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗസ്റ്റ്ഹൗസ് വരെയാണ് നരേന്ദ്ര മോദി തുറന്ന വാഹനത്തില്‍ റോഡ്‌ഷോ നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *

You missed