ചെന്നൈ: ഭാരത് ഗൗരവ് സ്പെഷ്യൽ ട്രെയിനിലെ 80 ഓളം യാത്രക്കാർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ചെന്നൈയിൽ നിന്ന് പുറപ്പെട്ട യാത്രക്കാർക്കാണ് വയറുവേദവയും അതിസാരവുമുടക്കം രോ​ഗങ്ങൾ പിടിപെട്ടത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ട്രെയിൻ പൂനെ സ്റ്റേഷനിൽ എത്താനിരിക്കെയാണ് സംഭവം. ഗുജറാത്തിലെ പലിതാനയിലേക്ക് തീർഥാടനത്തിനായി സ്വകാര്യ വ്യക്തിയാണ് ട്രെയിൻ ബുക്ക് ചെയ്തത്. ഏകദേശം 1,000 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

മെഡിക്കൽ സഹായം നൽകുന്നതിനായി റെയിൽവേ ആശുപത്രിയിലെ ഡോക്ടർമാരെയും റൂബി ഹാളിലെ ഡോക്ടർമാരെയും മറ്റ് റെയിൽവേ ഉദ്യോഗസ്ഥരെയും പൂനെ സ്റ്റേഷനിലേക്ക് അയച്ചെന്ന് ഡിവിഷണൽ കൊമേഴ്സ്യൽ മാനേജരും പിആർഒയുമായ രാംദാസ് ഭിസെ പറഞ്ഞു.

ട്രെയിനിൽ അടുക്കള സൗകര്യം ഇല്ലായിരുന്നു. സോലാപൂരിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ അകലെയുള്ള വാദി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഭക്ഷണം കഴിച്ചതായി റിപ്പോർട്ടുണ്ട്. റെയിൽവേ ഭക്ഷണം നൽകിയിട്ടില്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *