പാലക്കാട്: മണ്ണാർക്കാട് വിയ്യക്കുർശ്ശിയിൽ നിന്നും മോഷണം പോയ ജെസിബി കമ്പം തേനിയിൽ കണ്ടെത്തി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളിൽ ജെസിബിക്കൊപ്പമുണ്ടായിരുന്ന കാറും മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു.

മോഷണം പോയ ജെസിബി വ്യാഴാഴ്ച്‌ച പുലർച്ചെ വാളയാർ ടോൾ കടക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളാപോലീസും CEOA പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ജെസിബി കണ്ടെത്തിയത്. തെങ്കര സ്വദേശി അബുവിന്റെ ഉടമസ്ഥതയിലുള്ള ജെസിബിയാണ് മോഷണം പോയത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മണ്ണാർക്കാട് വിയക്കുറിശ്ശിയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു KL 50 D 3457 രജിസ്ട്രേഷനിലുള്ള ജെ സി ബിയായിരുന്നു മോഷണം പോയത്. ജെസിബി ഓപ്പറേറ്റർമാർ താമസിക്കുന്ന സ്ഥലത്തിന് സമീപത്തായിരുന്നു ജെസിബി നിർത്തിയിട്ടിരുന്നത്. എന്നാൽ പുലർച്ചെ വന്നപ്പോൾ ജെസിബി കാണാനില്ല.
ഉടമയും സുഹൃത്തുക്കളും കൺസ്ട്രക്ഷൻ എക്യുമെൻസ് ഓണേഴ്സ് അസോസിയേഷൻ പ്രവർത്തകരും (CEOA) പല വഴിക്ക് അന്വേഷണം നടത്തുന്നതിനിടെയാണ് വാളയാർ ടോൾ കടക്കുന്ന ദൃശ്യം ലഭിച്ചത്. ഇതോടെ വാഹനം തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് വ്യക്തമായി. പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഒടുവിൽ ലക്ഷ്യം കണ്ടത്.
അതേസമയം മോഷണം പോയ ജെസിബി വീണ്ടെടുക്കാനായി കേരള പോലീസിനോടൊപ്പം കൈ മെയ് മറന്ന് പ്രവർത്തിച്ച CEOAയുടെ കർമ്മ ധീരരായ പ്രവർത്തകർക്ക് CEOA കോട്ടയം ജില്ലാ കമ്മിറ്റിയുടെയും കാഞ്ഞിരപ്പള്ളി മേഖലാ കമ്മിറ്റിയുടെയും അഭിനന്ദനങ്ങൾ അറിയിച്ചു.
