തിരുവനന്തപുരം: സംസ്ഥാനത്ത് ഒമൈക്രോണ്‍ ഉപവകഭേദം പടരുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിതാന്ത ജാഗ്രതയിലൂടെയാണ് ഉപവകഭേദം കണ്ടെത്തിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കണ്ടെത്തിയത് ഉപവകഭേദമാണ്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. എന്നാല്‍ ജാഗ്രത ഉണ്ടാകണം. പ്രത്യേകിച്ച് മറ്റു രോഗങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.’ – വീണാ ജോര്‍ജ് പറഞ്ഞു.

ലോകത്ത് പടർന്ന് പിടിക്കുന്ന കൊവിഡ് വകഭേദം കേരളത്തിലും റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ JN.1 എന്ന വകഭേദമാണ് ജനിതക പരിശോധനയിൽ കേരളത്തിൽ കണ്ടെത്തിയത്. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ.

ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമായ INSACOG നടത്തിയ പഠനത്തിലാണ് കേരളത്തിൽ JN.1 വകഭേദം കണ്ടെത്തിയത്. ഒമിക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണിത്.കേസുകൾ കുറഞ്ഞതോടെ രാജ്യത്ത് കൊവിഡ് വൈറസുകളുടെ ജനിതകവ്യതിയാനം പരിശോധിക്കുന്നതും കുറഞ്ഞിരുന്നു.

ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ നല്ല ഒരു പങ്കും JN.1 വകഭേദമെന്നാണ് കണക്ക്. ഇതിനിടെയാണ് സംസഥാനത്തും JN.1 റിപ്പോർട്ട് ചെയ്തത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സാമ്പിളുകളുടെ ഫലം വരുന്നതേയുള്ളൂ. നേരത്തെ ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലെത്തിയ യാത്രക്കാരനിൽ JN.1 കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ കൂടുതലായും റിപ്പോർട്ട് ചെയ്തിരുന്ന XBB വകഭേദത്തെ അപേക്ഷിച്ച് JN.1ന് വ്യാപനശേഷി കൂടുതലാണ്.വാക്സിനിലൂടെയോ ഒരിക്കൽ രോഗം വന്നത് കൊണ്ടോ ആർജ്ജിച്ചെടുത്ത പ്രതിരോധശേഷിയെ JN.1 മറികടക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ പഠനങ്ങളെന്ന് ഐഎംഎ കേരള റിസർച്ച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവൻ ചൂണ്ടിക്കാട്ടുന്നു.

നവംബർ മുതൽ കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്നുണ്ട്. ഐഎംഎയുടെ കണക്കുകൾ പ്രകാരം, നവംബറിൽ ഇൻഫ്ലുവൻസ വൈറസ് ബാധ സംശയിച്ച് ടെസ്റ്റ് ചെയ്ത് ഫ്ലൂ നെഗറ്റീവായവരിൽ നടത്തിയ കൊവിഡ് പരിശോധനയിൽ ഏഴ് ശതമാനം പേർക്കാണ്കൊവിഡ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *