സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യു- മുഖ്യമന്ത്രി പോരില്‍ പരസ്യ പ്രതികരണം വിലക്കി കെപിസിസി നേതൃത്വം. സമൂഹമാധ്യമങ്ങളിലൂടെ ചേരിതിരിഞ്ഞുള്ള അഭിപ്രായപ്രകടനം നടത്തരുതെന്നും നിര്‍ദേശം.

വ്യക്തിപരമായ അഭിപ്രായ പ്രകടനം പാടില്ലെന്നും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ പറയേണ്ടത് പാര്‍ട്ടി വേദിയില്‍ മാത്രമാണെന്നും കെപിസിസി ഇറക്കിയ കുറിപ്പില്‍ പറയുന്നു. വക്താക്കള്‍ ചേരി തിരിഞ്ഞു ഏറ്റുമുട്ടുന്ന സ്ഥിതി രൂക്ഷമായതോടെയാണ് കെപിസിസി നിര്‍ദേശം. ചില വക്താക്കള്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി നിര്‍ദേശം പുറപ്പെടുവിച്ചത്.

വിവാദത്തില്‍ കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ ഉടന്‍ മുഖ്യമന്ത്രിയെ കാണും. കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ട് വീണ്ടും കത്ത് നല്‍കിയേക്കും. വിഷയത്തില്‍, കെഎസ്യു നേതാക്കളോട് പ്രതികരണം നടത്താന്‍ പാടില്ലെന്ന് അലോഷ്യസ് സേവ്യര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചേരി തിരിഞ്ഞുള്ള പോരിനെതിരെ വിമര്‍ശനം ശക്തമാണ്.

വിവാദങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. വിഷയത്തില്‍ കെപിസിസി ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി ചേരണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.വിഷയത്തില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരായ വിമര്‍ശനത്തിന് പിന്നാലെ അനൂപ് വി ആറിനെയും, ജിന്റോ ജോണിനെയും പാര്‍ട്ടി മീഡിയ പാനലില്‍ നിന്ന് ഒഴിവാക്കണം എന്ന് സതീശന്‍ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി രാജു പി നായര്‍ കെപിസിസി പ്രസിഡണ്ടിനും മാധ്യമ വിഭാഗം ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനും പരാതി നല്‍കി.

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ മുന്‍ എസ്എഫ്‌ഐ-എബിവിപി നേതാക്കളെ നിയമിച്ചെന്ന കെ എസ് യുവിന്റെ പരാതി മുഖ്യമന്ത്രി വി ഡി സതീശന്‍ തള്ളിയതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യുവിന് എന്ത് കാര്യമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിലും കടുത്ത അമര്‍ഷമാണ് ഒരു വിഭാഗം നേതാക്കള്‍ക്ക്. കെ എസ് യു എക്കാലത്തും തിരുത്തല്‍ ശക്തിയെന്നും മുഖ്യമന്ത്രിയും കെ എസ് യുവിലൂടെ വന്നയാളെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്.

Leave a Reply

Your email address will not be published. Required fields are marked *