ജൂലായ് ഒന്നുമുതൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം നിറയ്ക്കാൻ അനുമതി ഉണ്ടായിരിക്കില്ലെന്ന് ഡൽഹി സർക്കാർ കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. 2025 ഏപ്രിലിൽ എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നായിരുന്നു ഈ നിർദേശം. ഇത്തരം വാഹനങ്ങളെ തിരിച്ചറിയാൻ ഇന്ധന പമ്പുകളിൽ ക്യാമറ സ്ഥാപിക്കുന്നത് ഏതാണ്ട് പൂർത്തിയായി എന്നാണ് ലഭിക്കുന്ന വിവരം.

ക്യാമറകൾ സ്ഥാപിക്കുന്നത് ഭൂരിഭാഗം പൂർത്തിയായെന്നും 10–15 ഇന്ധന പമ്പുകളിൽ മാത്രമാണ് ഇനി ഇവ ഘടിപ്പിക്കാനുള്ളതെന്നും ഒരു ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടുചെയ്തു. നഗരത്തിലുടനീളമുള്ള ഏകദേശം 400 പെട്രോൾ പമ്പുകളിലും 160 സിഎൻജി ഔട്ട്‌ലെറ്റുകളിലും സ്ഥാപിക്കൽ ജോലികൾ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.

ജൂലായ് ഒന്നു മുതൽ കാലാവധി കഴിഞ്ഞ എല്ലാ വാഹനങ്ങൾക്കും, പ്രത്യേകിച്ച് 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ഇന്ധനം നൽകരുതെന്ന് ഡൽഹിയിലെ ഇന്ധന പമ്പുകൾക്ക് എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷന്റെ ഉത്തരവിൽ നിർദ്ദേശം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *