തിരുവനന്തപുരം: ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യമില്ല. കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്ത ഏഴ് എസ്എഫ്‌ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി തള്ളിയത്.
പ്രതിഷേധത്തിന്റെ ഭാഗമായി ഗവർണറുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. ആകെ പതിനേഴ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരൽ, കലാപാഹ്വാനം, പൊതുവഴിയിൽ തടസം സൃഷ്ടിക്കൽ, ക്രിമിനൽ ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തി.
കേരള സർവ്വകലാശാലയിൽ ആർഎസ്എസ് നോമിനികളെ സെനറ്റ് അംഗങ്ങളായി ഗവർണർ നിയമിച്ചുവെന്നാരോപിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. ഗതാഗതം തടസ്സപ്പെടുത്തിയെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്ന് പൊലീസിന് തടസ്സമുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.
