കഴിച്ച ഭക്ഷണത്തിന്റെ പണം മുഴുവനും നൽകണമെന്ന് പറഞ്ഞതിന് ഹോട്ടലിന്റെ ചില്ല് തകർത്ത് വയോധികൻ. കോഴിക്കോട് താമരശ്ശേരി അമ്പായത്തോടാണ് സംഭവം. അമ്പായത്തോട് അങ്ങാടിയിൽ പ്രവർത്തിക്കുന്ന റഹ്‌മാനിയ ഹോട്ടലിൽ ഇന്ന് രാവിലെ ഒൻപതോടെയാണ് അക്രമണമുണ്ടായത്.

കണ്ണൂർ സ്വദേശിയായ ജോസാണ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മുഴുവൻ തുകയും നൽകാതെ പ്രശ്നമുണ്ടാക്കിയത്. രണ്ട് പൂരി കഴിച്ച ഇദ്ദേഹം പകുതി പണം മാത്രം നൽകി ഹോട്ടലിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഈ സമയം ക്യാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന ഇസ്‌മയിൽ എന്ന ജീവനക്കാരൻ മുഴുവൻ തുകയും ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ജോസ് ജീവനക്കാരെ അസഭ്യം വിളിക്കുകയും പുറത്തുപോയി സോഡ കുപ്പിയുമായി എത്തി ഹോട്ടലിന്റെ ചില്ലുകൾ തകർക്കുകയുമായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു.

ഹോട്ടലിലെ ചില്ല് തകർത്ത ശേഷം സമീപത്തെ മുറുക്കാൻ കടയിൽ കയറിയ പ്രതി അവിടെയുണ്ടായിരുന്ന കത്തിയെടുത്ത് കടക്കാരനെ ഭീഷണിപ്പെടുത്തിയതായും സമീപത്തെ മറ്റൊരു ഹോട്ടലിൽ കയറി പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചതായും നാട്ടുകാർ പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ജോസിനെ കസ്റ്റഡിയിലെടുത്തു. കണ്ണൂർ സ്വദേശിയാണെങ്കിലും ഇയാൾ ഏറെ നാളായി അമ്പായത്തോടും പരിസരപ്രദേശങ്ങളിലും സ്ഥിര സാന്നിധ്യമാണെന്ന് നാട്ടുകാർ പറയുന്നു.