സംസ്ഥാനത്തിന്റെ പീക്ക് ടൈം വൈദ്യുത ഉപഭോഗം 2027 സാമ്ബത്തിക വർഷത്തോടെ 7,000 മെഗാവാട്ട് കവിയുമെന്ന് എനർജി മാനേജ്മെന്റ് സെന്ററിന്റെ ഊർജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോർട്ട്. വൈകുന്നേരം 6 മണി മുതല്‍ രാത്രി 12 വരെയാണ് പീക്ക് ടൈമായി കണക്കാക്കുന്നത്. 2024 സാമ്ബത്തിക വർഷത്തില്‍ ഇത് ഏകദേശം 5,300 മെഗാവാട്ട് ആയിരുന്നു. വൈദ്യുത വാഹന ചാർജിംഗും എയർ കണ്ടീഷനിംഗ് ഉപയോഗവും വർധനവിന്റെ പ്രധാന കാരണങ്ങളാണ്.

പീക്ക് ഡിമാൻഡ് വർധനവിന്റെ 60 ശതമാനം പ്രതീക്ഷിക്കുന്നത് പ്രസ്തുത മേഖലയില്‍ നിന്നാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി. ഈ വെല്ലുവിളികളെ നേരിടാൻ, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങള്‍ (BESS), പമ്ബ്ഡ് സ്റ്റോറേജ് പ്രോജക്ടുകള്‍ (PSP) എന്നിവയുടെ വലിയ തോതിലുള്ള വിന്യാസം ആവശ്യമാണെന്ന് പഠനം ശുപാർശ ചെയ്തു. സംസ്ഥാനത്തിന്റെ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയെയും ഗ്രിഡ് സ്ഥിരത വെല്ലുവിളികളെയും നേരിടാൻ ഊർജ സംഭരണ സംവിധാനങ്ങളുടെ (ESS) സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി എനർജി മാനേജ്മെന്റ് സെന്റർ നടത്തിയ പഠനറിപ്പോർട്ടാണ് തയ്യാറായത്.

ഊർജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ആർ ജ്യോതിലാലിന് റിപ്പോർട്ട് കൈമാറി. പുനരുപയോഗ ഊർജ വിന്യാസത്തിലും ഇലക്‌ട്രിക് വാഹന (EV) സ്വീകാര്യതയിലും കേരളം അതിവേഗ വളർച്ച കൈവരിക്കുന്നതിനാല്‍ പീക്ക് പവർ ഡിമാൻഡ് ഗണ്യമായി വർദ്ധിച്ചതായി പഠനം വ്യക്തമാക്കുന്നു. ബാറ്ററി സംഭരണം ചെലവ് കുറഞ്ഞതും സാധ്യമായതുമായ ഒരു പരിഹാരമായി നിലവില്‍ മാറിയിട്ടുണ്ട്. നിലവിലെ കേരളത്തിന്റെ പീക്ക് ഡിമാൻഡ് അനുസരിച്ച്‌ മണിക്കൂറില്‍ 7 ജിഗാ വാട്ടില്‍ ടുതല്‍ ഊർജ സംഭരണ ശേഷി സംസ്ഥാനത്തുണ്ടാകണം.

ബാറ്ററി ചെലവ് കുറയുന്നതും പ്രാദേശികമായി പ്രയോജനപ്പെടുത്താവുന്നതും ഇതിന് അനുകൂല ഘടകങ്ങളാണ്. കേരളത്തിലെ നിലവിലുള്ള വൈദ്യുതി സംഭരണ സംവിധാനങ്ങളില്‍ സൗരോർജം ഉപയോഗിക്കുന്നത് കൂടുതല്‍ ചെലവ് കുറയ്ക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു. ശരിയായ സംഭരണ സാങ്കേതികവിദ്യ തിരഞ്ഞെടുക്കല്‍, സംഭരണ സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നൂതനമായ നയങ്ങള്‍, സംരംഭങ്ങള്‍ എന്നിവ റിപ്പോർട്ടിലെ പ്രധാന ശുപാർശകളാണ്.

കേരളത്തിന്റെ ഊർജ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലെ ഊർജ സംഭരണ പരിഹാരങ്ങളില്‍ സംസ്ഥാനത്തെ മാതൃകയാക്കി മാറ്റുന്നതിനുള്ള ഭാവി പ്രവർത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ പഠനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You missed