മുത്തങ്ങയിലെ ആദിവാസി സമരത്തിനിടെ കോണ്‍സ്റ്റബിള്‍ കെവി വിനോദ് കൊല്ലപ്പെട്ട കേസില്‍ ആദിവാസി നേതാവ് ഗീതാനന്ദന് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു. അബ്ദുല്‍ സലാമിനും വനപാലകര്‍ക്കും പരിക്കേറ്റ കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. 1, 3, 5, 11 പ്രതികളാണ് കുറ്റക്കാര്‍. ഇവര്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചു. 23 മുതല്‍ 57 വരെയുള്ള പ്രതികള്‍ നിരപരാധികളാണെന്നും കോടതി പറഞ്ഞു. വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ അയൂബ്ഖാന് ആണ് വിധി പ്രസ്താവിച്ചത്.
പൊലീസുകാരനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗീതാനന്ദൻ, ബിനു, രമേശൻ കോയാലിപ്പുര, അനിൽകുമാർ എന്നിവരെയാണു കുറ്റക്കാരായി കണ്ടെത്തിയത്. വിനോദിനെ കൊലപ്പെടുത്തിയത് രണ്ടാം പ്രതി അശോകനാണ്. ഇയാൾ നേരത്തെ മരിച്ചു. അശോകൻ ആണ് വിനോദിനെ അവസാനം വെട്ടിയത്. ഇതാണ് മരണ കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതി മരിച്ചതിനാൽ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ഈ കേസിൽ മറ്റു പ്രതികളുടെ കുറ്റം തെളിയിക്കാനായില്ല. വിനോദ് വധത്തിൽ ഗൂഡാലോചനയും തെളിഞ്ഞില്ല. അതേസമയം, കേസ് നടത്തിപ്പിൽ തൃപ്തിയില്ലെന്ന് മരിച്ച വിനോദിന്റെ കുടുംബം മാധ്യമങ്ങളോടു പറഞ്ഞു.

