ബീഹാറില്‍ നിന്നും അവിശ്വസനീയമായ ഒരു വാർത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ബീഹാറിലെ വൈശാലി ജില്ലയിലെ ഹസന്‍പൂരിലെ യുസിസിഎച്ച് മധ്യമിക് സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ ഒരു പുരുഷ അധ്യാപകന് എട്ട് ദിവസത്തെ പ്രസവാവധി നല്‍കി എന്നതാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചത്.

സർക്കാർ അധ്യാപകരുടെ അവധി അപേക്ഷകൾക്കായുള്ള ഓൺലൈൻ പോർട്ടലിന്‍റെ സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ഇത് വൈറലായത്. പിന്നാലെ നിരവധി പേര്‍ അധ്യാപകന്‍റെയും അവധിയുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

ബീഹാര്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ പോര്‍ട്ടലിലെ സ്ക്രീന്‍ ഷോട്ടില്‍ ഡിസംബര്‍ ഒന്ന് മുതല്‍ 12 വരെയുള്ള അവധിയാണ് ജിതേന്ദ്ര കുമാര്‍ സിംഗ് എന്ന അധ്യാപകന് അനുവദിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തെയും എട്ടാം ദിവസത്തെയും അവധികള്‍ വീക്കിലി ഓഫുകളാണ്. 11 ഉം 12 ദിവസത്തെ അവധികള്‍ കാഷ്വൽ ലീവുകളാണെന്നും അടയാളപ്പെടുത്തിയിട്ടുണ്ട്.

ഇതിന് ഇടയിലുള്ള എട്ട് ദിവസത്തെ അവധികളാണ് പ്രസവാവധിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം പുരുഷ അധ്യാപകന് അവധി നല്‍കിയത് വെറും സാങ്കേതിക പിശക് മാത്രമാണെന്നും പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നുമാണ് അധികൃതര്‍ അറിയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലീവ് അപേക്ഷയുടെ ഫോര്‍മാറ്റില്‍ സംഭിച്ച ഒരു തെറ്റാണിതെന്നും സാങ്കേതിക പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും വൈശാലി ജില്ലയിലെ മഹുവ ബ്ലോക്കിന്‍റെ ചുമതലയുള്ള വിദ്യാഭ്യാസ ഓഫീസർ അർച്ചന കുമാരി പറഞ്ഞതായി ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രസവാവധി സ്ത്രീകൾക്ക് മാത്രമേ അനുവദിക്കുന്നുള്ളൂവെന്ന് വിദ്യാഭ്യാസ ഓഫീസർ സമ്മതിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം തങ്ങളുടെ നവജാതശിശുക്കളെ ശുശ്രൂഷിക്കാന്‍ പുരുഷന്മാര്‍ക്ക് ‘പിതൃത്വ അവധി’ ലഭിക്കുന്നുണ്ടെന്നും പ്രശ്നം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടെന്നും വിശദാംശങ്ങള്‍ കണ്ടെത്തി പ്രശ്നം പരിഹരിക്കുമെന്നും അർച്ചന കുമാരി കൂട്ടിച്ചേര്‍ത്തു. സമാനമായ ഒരു കേസ് പാകിസ്ഥാനിലെ സുക്കൂറില്‍ നിന്നും കഴിഞ്ഞ നവംബര്‍ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് റഫി അഹമ്മദ് എന്ന സര്‍ക്കാര്‍ ബോയ്സി പ്രൈമറി സ്കൂള്‍ അധ്യാപകന് 60 ദിവസത്തെ പ്രസവാവധിയായിരുന്നു അനുവദിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *