തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി ടിക്കറ്റിന് ഇനി മുതൽ പണം ഈടാക്കും. നേരത്തെ സൗജന്യമായിരുന്ന ഒപി ടിക്കറ്റിനാണ് നിരക്ക് ഏർപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒപി ടിക്കറ്റിന് പത്ത് രൂപ ഈടാക്കാനാണ് തീരുമാനം. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. ബി പി എൽ വിഭാഗത്തെ നിരക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. തീരുമാനത്തോട് പ്രതിപക്ഷം വിയോജിച്ച് അറിയിച്ചു.

20 രൂപ ആക്കനായിരുന്നു ശുപാര്‍ശയെങ്കിലും പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പത്ത് രൂപയാക്കി നിജപ്പെടുത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിലാണ് ആശുപത്രി വികസന സമിതിയുടെ യോഗം ചേർന്നത്. 75 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്.

മറ്റ് മെഡിക്കൽ കോളേജുകളിലിൽ ഓപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. നിരക്ക് ഏർപ്പെടുത്തുന്നതിനെ എതിർത്ത പ്രതിപക്ഷം യോ​ഗം പൂർത്തിയാകുന്നതിന് മുന്നേ മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *