ന്യൂഡല്‍ഹി: മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പള്ളിയില്‍ സര്‍വേ നടത്തണമെന്ന ആവശ്യവും കോടതി നിരസിച്ചു. ഈ ആവശ്യം പൊതുതാൽപര്യ ഹര്‍ജിയായി പരിഗണിക്കാനാവില്ലെന്നും ഭാവിയില്‍ ഇത്തരം ഹര്‍ജിയുമായി വരരുതെന്നും സുപ്രീംകോടതി പറഞ്ഞു.
ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കൃഷ്ണജന്മഭൂമിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലും നിരവധി കീഴ് കോടതികളിലും നിലനില്‍പ്പുണ്ട്.അതിനാൽ പൊതുതാല്പര്യ ഹര്‍ജിയായി ആവശ്യം പരിഗണിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.സിവില്‍ ഹര്‍ജി നല്‍കാമെന്നും അഭിഭാഷകനായ മഹേക്ക് മഹേശ്വരിയോടു കോടതി പറഞ്ഞു.
പൊതുതാത്പര്യ ഹർജി തള്ളിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് മഹേക് മഹേശ്വരി സുപ്രീം കോടതിയെ സമീപിച്ചത്.

