പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ നാളായി അവശനിലയിലായിരുന്ന ഗണേശൻ കഴിഞ്ഞ ജൂലൈ 12-ന് ശ്രീകൃഷ്ണപുരം മംഗലാംകുന്നിൽ നടത്തിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് എഴുന്നേൽക്കാൻ കഴിയാതെ മംഗലാംകുന്നിലെ ആനത്തറിയിൽ പ്രത്യേക ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.

വളയം ഗണേശൻ’, ‘ഗുരുജി അനന്തരാമൻ’ എന്നീ പേരുകളിൽ നേരത്തെ അറിയപ്പെട്ടിരുന്ന ഈ കൊമ്പനെ വനംവകുപ്പിന്റെ രേഖകൾ പ്രകാരം ബിഹാറിൽ നിന്നാണ് കേരളത്തിലെത്തിച്ചത്. 2016-ൽ മംഗലാംകുന്ന് തറവാട്ടിലെത്തുമ്പോൾ വനംവകുപ്പ് രേഖകളിൽ ഗണേശന് 24 വയസ്സായിരുന്നു പ്രായം രേഖപ്പെടുത്തിയിരുന്നതെങ്കിലും, ആനയുടെ യഥാർത്ഥ പ്രായം സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലനിന്നിരുന്നു.

ലക്ഷണമൊത്ത ശരീരഘടനയും നല്ല നീളവും എപ്പോഴും തല ഉയർത്തിപ്പിടിക്കുന്ന പ്രത്യേക ഭാവവുമായിരുന്നു ഗണേശനെ ആനപ്രേമികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. 18 നഖങ്ങളും തേൻനിറം കലർന്ന കണ്ണുകളും ഗണേശന്റെ പ്രത്യേകതകളായിരുന്നു. എന്നാൽ വർഷങ്ങളായി ആനയെ അലട്ടിയിരുന്ന കാൽപ്പാദങ്ങളിലെ മുറിവുകൾക്ക് നിരന്തരം ചികിത്സ നൽകേണ്ടി വന്നിരുന്നു. 2014 ജൂലൈയിൽ മംഗലാംകുന്ന് ആനത്തറവാട്ടിൽ കർക്കിടക ചികിത്സ നടക്കുന്നതിനിടെ വെറ്ററിനറി സർവകലാശാലയിലെ ഡോ. ടി.എസ്. രാജീവ് എത്തി കാലിലെ പഴുപ്പുനിറഞ്ഞ മുറിവിന് ചികിത്സ നൽകിയിരുന്നു.

ഗണേശന്റെ അവസാനകാലത്ത് ഗുരുതരമായ മുറിവുകളോടെ ഉത്സവങ്ങൾക്ക് എഴുന്നള്ളിച്ചത് വലിയ തോതിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 2025 ഏപ്രിൽ 7-ന് കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ ആറാട്ടുത്സവത്തിനായി എത്തിച്ചപ്പോൾ ഗണേശന്റെ പിൻകാലിലെ മുറിവ് പഴുത്ത നിലയിലായിരുന്നു. ഈ മുറിവ് പുറത്തുകാണാത്ത വിധം തുണിവെച്ചുകെട്ടിയാണ് എഴുന്നള്ളിച്ചത്. തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിൽ ഗണേശന്റെ ശരീരത്തിൽ ആറോളം മുറിവുകൾ കണ്ടെത്തുകയും, ഇതിൽ പിൻകാലുകളിലെ രണ്ട് മുറിവുകൾ ആഴത്തിലുള്ളതാണെന്ന് വ്യക്തമാവുകയും ചെയ്തു.

ആരോഗ്യപ്രശ്നങ്ങളുള്ള ആനയെ എഴുന്നള്ളിക്കരുതെന്ന് വനംവകുപ്പ് കർശന നിർദ്ദേശം നൽകിയതിനെ തുടർന്ന് ക്ഷേത്ര കമ്മിറ്റി ഗണേശനെ തിരിച്ചയച്ചു. ഇതിന് പിന്നാലെയാണ് ജൂലൈ 12-ന് കുഴഞ്ഞുവീണതും ഒടുവിൽ ഒരു ആനപ്പൊക്കത്തിൽ ദുരിതങ്ങളും പരിക്കുകളും ബാക്കിയാക്കി ഗണേശൻ വിടവാങ്ങിയതും.

