കൊച്ചി: വിദ്യാർഥി സംഘർഷത്തെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന കോളജ് നാളെമുതൽ തുറക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു. കോളജ് തുറക്കുന്നതിന് മുന്നോടിയായി വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗവും ചേർന്നിരുന്നു.

കഴിഞ്ഞ ബുധനാഴ്‌ച രാത്രി നടന്ന സംഘർഷത്തിന് പിന്നാലെ കോളജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു. സമാധാനാന്തരീക്ഷം പുനഃസ്ഥാപിച്ച് എത്രയും വേഗം കോളജ് തുറക്കണമെന്ന് ഇന്നലെ ചേർന്ന പി.ടി.എ യോഗം ആവശ്യപ്പെട്ടിരുന്നു. തിരിച്ചറിയൽ കാർഡില്ലാതെ വിദ്യാർഥികളെ കോളജിൽ പ്രവേശിപ്പിക്കരുതെന്നും ആറ് മണിക്ക് ശേഷം വിദ്യാർഥികൾ ക്യാംപസിൽ തങ്ങരുതെന്നും ഇന്നലെ ചേർന്ന പി.ടി.എ യോഗം തീരുമാനിച്ചിരുന്നു.

കോളജിൽ സുരക്ഷാ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്ന നിർദേശവും ഉയർന്നിരുന്നു. അതേസമയം, കോളജിലുണ്ടായ സംഘർഷം സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. സംഘർഷത്തിന് പിന്നാലെ പ്രിൻസിപ്പൽ വി എസ് ജോയിയെ സർക്കാർ സ്ഥലം മാറ്റിയിരുന്നു. പുതിയ പ്രിൻസിപ്പൽ കാര്യക്ഷമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

ബുധനാഴ്ച‌ രാത്രി ഉണ്ടായ വിദ്യാർഥി സംഘർഷത്തിൽ രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ എസ് എഫ്ഐ ജില്ലാ പ്രസിഡന്റിനെ ഉൾപ്പെടെ മൂന്ന് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *