അസാധാരണമായ തിരിച്ചുവരവ്, പ്ലേ ഓഫിലേക്ക് ഒരൊറ്റ കുതിപ്പ്. പിന്നാലെ എലിമിനേറ്ററില്‍ വീഴ്‌ച. കഴിഞ്ഞ സീസണിലെ ഓര്‍മകള്‍ അലട്ടുന്നുണ്ടാകണം ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ തന്ത്രങ്ങള്‍ മെനയുമ്പോള്‍. അത്തരമൊരു ആവര്‍ത്തനത്തിന് ഇരയാകാൻ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇത്തവണ ആഗ്രഹിക്കുന്നുണ്ടാകില്ല. അതുകൊണ്ട് ലക്നൗവിനെ നേരിടാൻ ഇറങ്ങുമ്പോള്‍ രജത് പാട്ടിദാറിന്റെ സംഘം ബോള്‍ഡായിരിക്കണം, ടോപ് ടു ഉറപ്പിക്കണം. എങ്കിലെ കാത്തിരിപ്പുകളുടെ കാര്‍മേഘം നീങ്ങുകയുള്ളു.

പ്ലേ ഓഫില്‍ നിന്ന് പുറത്താകുന്ന ടീമുകള്‍ ടൂര്‍ണമെന്റിന്റെ അവസാനം വമ്പൻ തിരിച്ചുവരവുകള്‍ നടത്തുന്നത് ഐപിഎല്ലിന്റെ പതിവാണ്, മുടങ്ങാത്തൊരു പതിവ്. ആ പാതയിലാണ് റിഷഭ് പന്തിന്റെ ഫിയര്‍ലസ് സംഘം. കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ അവര്‍ കഴിഞ്ഞ മത്സരത്തില്‍ നടത്തിയ പ്രകടനം ബെംഗളൂരു ക്യാമ്പും വീക്ഷിച്ചിട്ടുണ്ടാകണം. ഗുജറാത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടാനും ശുഭ്മാൻ ഗില്ലിനെപ്പോലെ ക്ലൂലെസായി നില്‍ക്കാനും പാട്ടിദാറിന് താല്‍പ്പര്യമുണ്ടാകില്ല.

കോലി, ഫില്‍ സാള്‍ട്ട്, ടിം ഡേവിഡ് ത്രയത്തെ മാറ്റി നിര്‍ത്തിയാല്‍ സ്ഥിരതയോടെ റണ്ണൊഴുകുന്ന ബാറ്റുകള്‍ ബെംഗളൂരുവിന്റെ ഡഗൗട്ടിലില്ല. മധ്യനിരയിലുള്ള നായകനും ജിതേഷ് ശര്‍മയും മായങ്ക് അഗര്‍വാളും കൃണാലുമൊക്കെ സീസണില്‍ തിളങ്ങിയത് പോലും ചുരുക്കം മത്സരങ്ങളിലാണ്. ഡേവിഡിന്റെ പരുക്കിന്റെ വ്യാപ്തി എത്രത്തോളമെന്ന് വ്യക്തമായിട്ടില്ല. ലക്നൗവിനെതിരെ താരം കളത്തിലെത്തിയേക്കില്ലെന്നാണ് സൂചനകള്‍.

അവസാന ലാപ്പില്‍ അല്ലറചില്ലറ ആശങ്കകളുമായാണ് ബെംഗളൂരു ലക്നൗവിനെതിരെ ഇറങ്ങുന്നത്. ജയിക്കാനായാല്‍ നഷ്ടപ്പെട്ട താളം വീണ്ടെടുക്കാം. ക്വാളിഫയര്‍ ഒന്നിലെത്തി ഭദ്രമാക്കാം കാര്യങ്ങള്‍. കിരീടത്തിലേക്കുള്ള യാത്ര എളുപ്പമാകാനും ജയം അനിവാര്യമാണ്, അല്ലെങ്കില്‍ കാത്തിരിപ്പ് തുടരാനുള്ള സാധ്യതകളാണുള്ളത്.