കൊച്ചി: ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ നടനും താരസംഘടനയായ അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ നീക്കം ആരംഭിച്ച് പോലീസ്. വിമാനത്താവളങ്ങളിൽ താരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ കൊച്ചിയിലേക്ക് പോകും. സിദ്ദിഖിന്റെ എല്ലാ ഫോൺ നമ്പറുകളും സ്വിച്ച്ഡ്ഓഫായ സാഹചര്യത്തിൽ താരം ഒളിവിൽ പോകുന്നത് തടയുകയാണ് ലക്ഷ്യം.
ജസ്റ്റിസ് ഡിഎസ് ഡയസാണ് താരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. തനിക്കെതിരെയുളള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു നടന്റെ ആവശ്യം. എന്നാൽ, ഇക്കാര്യങ്ങൾ തള്ളികൊണ്ടാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടി ഉൾപ്പെടെ സിദ്ദിഖ് നേരിടേണ്ടി വന്നേക്കാം.

ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിൽ 2016ൽ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്.പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യൽമീഡിയ വഴി ബന്ധപ്പെട്ടിരുന്നു.

2016ൽ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ നിളാ തിയേറ്ററിലെ പ്രിവ്യൂ ഷോ കഴിഞ്ഞ് സിനിമാ ചർച്ചയ്ക്കായി മാസ്‌കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നാണ് മൊഴിനൽകിയിരിക്കുന്നത്. അവിടെ എത്തിയപ്പോൾ പൂട്ടിയിട്ട് ലൈംഗികമായി ഉപദ്രവിച്ചതായും നടി വെളിപ്പെടുത്തിയിരുന്നു.
