ന്യൂഡല്‍ഹി: 18-ാമത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. പൊതു തെരഞ്ഞെടുപ്പിന്റെയും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടെടുപ്പും വോട്ടെണ്ണലും അടക്കമുള്ള തീയതികള്‍ നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ കൂടെ ആന്ധ്ര, ഒഡിഷ, സിക്കിം, അരുണാചല്‍ നിയമസഭ തെരഞ്ഞെടുപ്പുകളാണ് നടക്കാന്‍ പോകുന്നത്. ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താനും കമ്മീഷന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇത് പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. പുതിയ രണ്ടു തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഇന്ന് ചുമതലയേറ്റതോടെ തെരഞ്ഞെടുപ്പിന് സജ്ജമായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ തവണ മാര്‍ച്ച് പത്തിനാണ് ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഏപ്രില്‍ 11ന് ആരംഭിച്ച് മെയ് പതിനൊന്ന് വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്. നിലവിലെ ലോക്സഭയുടെ കാലാവധി ജൂണ്‍ പതിനാറിന് അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *