കോട്ടയം: ഇന്ന് കൂത്താട്ടുകുളത്തായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ തെരഞ്ഞെടുപ്പ് പ്രചരണം. ശ്രീധരീയം ആയുർവേദ ഗവേഷണ കേന്ദ്രവും നേത്രാശുപത്രിയും സ്ഥിതി ചെയ്യുന്ന നെല്ലിക്കാട്ട് മനയിലായിരുന്നു സ്ഥാനാർത്ഥിയുടെ ആദ്യ സന്ദർശനം. ശ്രീധരീയം ചെയർമാനും കുടുംബത്തിലെ മുതിർന്ന കാരണവരുമായ നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കുടുംബാഗങ്ങളും ജീവനക്കാരും ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു.

പിന്നീട് ഇടയാർ എംപിഐ യിൽ എത്തിയ തോമസ് ചാഴികാടന് ജീവനക്കാർ ഊഷ്മള വരവേൽപ്പ് ലഭിച്ചു. ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന
നെറ്റ് ലിങ്ക് കമ്പനിയിലെ ജീവനക്കാരെ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. തുടർന്ന് കൂത്താട്ടുകുളം നഗരത്തിൽ സ്ഥാനാർത്ഥിയുടെ റോഡ്ഷോയും സംഘടിപ്പിച്ചു. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു റോഡ് ഷോ.

ഉച്ചയോടെ മണിമലക്കുന്ന് ഗവൺമെന്റ് കോളേജിലെത്തിയ സ്ഥാനാർത്ഥിയെ ആവേശത്തോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്. ആദ്യം തന്നെ ഒന്നാം ബികോം ക്ലാസിലെത്തിയ സ്ഥാനാർത്ഥി വിദ്യാർത്ഥികളെ കയ്യിലെടുത്തു. താനും ബി.കോമാണ് പഠിച്ചതെന്ന് പറഞ്ഞ സ്ഥാനാർത്ഥി പഠന വിശേഷങ്ങളും ചോദിച്ചറിഞ്ഞു. ആശംസകൾ നേർന്നാണ് വിദ്യാർത്ഥികൾ സ്ഥാനാർത്ഥിയെ യാത്രയാക്കിയത്.

തുടർന്ന് ഒലിയപ്പുറം ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ആഘോഷത്തിനും പ്രസാദ ഊട്ടിനുമെത്തിയവരുമായി സ്ഥാനാർത്ഥി സൗഹൃദം പങ്കിട്ടു. ഒലിയപ്പുറം, വാളിയാപ്പാടം, മണ്ണത്തൂർ, തിരുമാറാടി, കാക്കൂർ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും വോട്ട് അഭ്യർത്ഥിച്ചു.
മണ്ണത്തൂർ തുരുത്തുമുറ്റത്ത് ഭഗവതി ക്ഷേത്ര ഉത്സവ ആഘോഷത്തിലും പങ്കെടുത്തു. മണ്ണത്തൂർ ഒ ഇ എൻ കമ്പനി യൂണിറ്റിലെത്തിയ ചാഴികാടനെ ജീവനക്കാർ ആവേശപൂർവ്വം സ്വീകരിച്ചു.
