കളമശ്ശേരി വിമൻസ് പോളിടെക്നിക്ക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‍യുവിന് ഗംഭീര വിജയം. 35 വർഷത്തെ എസ്എഫ്ഐ ആധിപത്യം അവസാനിപ്പിച്ച് കെഎസ്‍യു ചെയർപേഴ്സൺ വൈഗയുടെ നേതൃത്വത്തിൽ മത്സരിച്ച പാനലാണ് തിരഞ്ഞെടുപ്പിൽ യൂണിയൻ പിടിച്ചെടുത്തത്. വിജയാഘോഷത്തിനിടെ വൈഗയെ കണ്ടുമുട്ടിയ ബസ് ഡ്രൈവറായ അച്ഛൻ മകൾക്ക് ആശംസകൾ നേർന്നതോടെ വിജയത്തിന് ഇരട്ടിമധുരമായി.

ആലുവ-എറണാകുളം റൂട്ടിലെ ബസ് ഡ്രൈവറാണ് വൈഗയുടെ അച്ഛൻ ജിനുനാഥ്. വിജയത്തിന് പിന്നാലെ കെഎസ്‍യുവിന്റെ നേതൃത്വത്തിൽ കളമശ്ശേരിയിൽ ആഹ്ളാദ പ്രകടനം നടത്തി. ഇതിനിടെയാണ് ജിനുനാഥ് ഓടിച്ച ബസും അവിടെയെത്തിയത്. ബസിനുള്ളിൽ ഇരുന്നുകൊണ്ടുതന്നെ ജിനുനാഥ് മകളെ ഹസ്തദാനം ചെയ്ത് അഭിനന്ദിക്കുകയായിരുന്നു.

അതേസമയം, കോഴിക്കോട് വെസ്റ്റ് ഹിൽ ഗവ. പോളി ടെക്നിക് കോളേജ് യൂണിയനും കെഎസ് യു പിടിച്ചെടുത്തു. നാല് പതിറ്റാണ്ടിന് ശേഷമാണ് കെഎസ് യു എസ്എഫ്ഐയിൽ നിന്ന് യൂണിയൻ തിരിച്ച് പിടിച്ചത്. ചെയർമാൻ, രണ്ട് വൈസ് ചെയർമാൻമാർ, മാഗസിൻ എഡിറ്റർ എന്നീ നാല് സ്ഥാനങ്ങളിൽ കെഎസ് യു വിജയിച്ചു. മൂന്ന് സീറ്റുകളാണ് എസ്എഫ്ഐ നേടിയത്.
മലപ്പുറം അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക് എസ്എഫ്‌ഐയിൽ നിന്നും എംഎസ്എഫ് പിടിച്ചെടുത്തിരുന്നു. പോളിടെക്‌നിക് യൂണിയൻ ഭരണം യുഡിഎസ്എഫ് പിടിച്ചു. 52 വർഷമായി എസ്എഫ്‌ഐ ആയിരുന്നു യൂണിയൻ ഭരിച്ചിരുന്നത്.
