തിരുവനന്തപുരം: ഓണാവധിക്കാലത്ത് സർവ്വകാല റെക്കോർഡ് വരുമാനവും യാത്രക്കാരുടെ വർദ്ധനവും രേഖപ്പെടുത്തി കെഎസ്ആർടിസി. കാര്യക്ഷമമായി സർവീസുകൾ ആസൂത്രണം ചെയ്തതും അധികമായി നിരത്തിലിറക്കിയ സ്പെഷ്യൽ സർവീസുകളുമാണ് കോർപ്പറേഷന് ചരിത്രനേട്ടം സമ്മാനിച്ചത്. ചതയം ദിനമായ വെള്ളിയാഴ്ച മാത്രം 8.07 കോടി രൂപയുടെ റെക്കോർഡ് കളക്ഷനാണ് കെഎസ്ആർടിസി നേടിയതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ചതയം ദിനത്തിൽ 3,787 ബസുകൾ സർവീസ് നടത്തുകയും 12.78 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് 22,02,992 യാത്രക്കാർക്ക് യാത്രാസൗകര്യമൊരുക്കുകയും ചെയ്തു. ആകെ വരുമാനത്തിൽ 2.30 കോടി രൂപ സ്ത്രീകൾക്കായുള്ള ‘പ്രിയദർശിനി’ സൗജന്യ ടിക്കറ്റ് പദ്ധതി വഴിയാണ് ലഭിച്ചതെന്നും കോർപ്പറേഷൻ വ്യക്തമാക്കി. ഓണ നാളുകളിൽ ഓരോ ദിവസവും കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന വരുമാനവും യാത്രക്കാരുടെ എണ്ണവുമാണ് രേഖപ്പെടുത്തിയത്. ഉത്രാട ദിനത്തിൽ 21,45,267 പേർ യാത്ര ചെയ്തപ്പോൾ 7,88,69,469 രൂപ വരുമാനമായി ലഭിച്ചു. ഇതിൽ പ്രിയദർശിനി പദ്ധതി വഴിയുള്ള 2,04,31,007 രൂപയും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ഉത്രാടത്തിന് 19,31,706 യാത്രക്കാരിൽ നിന്ന് 7.57 കോടി രൂപയായിരുന്നു വരുമാനം.

യാത്രാതിരക്ക് മുൻകൂട്ടി കണ്ട് കൂടുതൽ ബസുകൾ ഏകോപിപ്പിച്ചത് പൊതുജനങ്ങൾക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ സഹായിച്ചു. അന്തർസംസ്ഥാന റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയത് സ്വകാര്യ ബസുകളുടെ അമിത നിരക്ക് കൊള്ളയിൽ നിന്ന് യാത്രക്കാർക്ക് വലിയ ആശ്വാസമായി മാറി. തിരക്ക് ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിച്ചത് പൊതുഗതാഗത സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം കൂടുതൽ ശക്തമാക്കിയതായും കെഎസ്ആർടിസി വ്യക്തമാക്കി

