തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള തർക്കത്തിൽ സിപിഎമ്മിനെതിരെ കടുത്ത വിമർശനം തുടർന്ന് സിപിഐ. മുന്നണി സംവിധാനത്തിൽ ഏകപക്ഷീയ നിലപാടുകൾക്ക് പകരം കൂട്ടായ നേതൃത്വവും ഉത്തരവാദിത്തവുമാണ് ആവശ്യമെന്ന് പാർട്ടി മുഖപത്രമായ ‘ജനയുഗ’ത്തിൽ എഴുതിയ ലേഖനത്തിൽ മുതിർന്ന നേതാവ് രാജാജി മാത്യു തോമസ് വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സിഎൻ മോഹനൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന് മറുപടിയായാണ് സിപിഐ നിലപാട് കടുപ്പിച്ചത്.

പ്രതിപക്ഷ ഉപനേതാവ് വിഷയം മുന്നണി യോഗത്തിൽ ഉന്നയിക്കേണ്ടതില്ലെന്ന് നിർദ്ദേശിച്ചത് സിപിഎം തന്നെയാണ്. എന്നാൽ വിഷയം മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ പാർട്ടിയുടെ ആത്മാഭിമാനം സംരക്ഷിക്കാൻ പ്രതികരിക്കാതിരിക്കാൻ സാധിക്കില്ല. അടിയന്തരാവസ്ഥ പോലുള്ള കഴിഞ്ഞകാല രാഷ്ട്രീയ സംഭവങ്ങൾ ഇപ്പോൾ അനാവശ്യമായി വലിച്ചിഴയ്ക്കുന്നത് മുന്നണി ബന്ധങ്ങളിൽ കൂടുതൽ വിള്ളൽ വീഴ്ത്തുകയേ ഉള്ളൂവെന്നും ലേഖനത്തിൽ മുന്നറിയിപ്പ് നൽകുന്നു.
മാറ്റങ്ങൾ അംഗീകരിക്കണം; കീഴ്‌വഴക്കങ്ങൾ മാത്രം പോരാ’
എൽഡിഎഫിന്റെ തുടക്കം മുതൽ ഇന്നുവരെ പ്രതിപക്ഷ നേതൃസ്ഥാനവും ഉപനേതൃസ്ഥാനവും സിപിഎമ്മിൽ മാത്രമായി നിക്ഷിപ്തമായിരുന്നുവെന്നും ആ പഴയ കീഴ്‌വഴക്കം തന്നെ തുടരണമെന്നുമുള്ള വാദം സംസ്ഥാനത്തും രാജ്യത്തുമുണ്ടായ മാറ്റങ്ങളെ കണക്കിലെടുക്കാനോ അംഗീകരിക്കാനോ ഉള്ള വൈമുഖ്യമാണെന്ന് രാജാജി മാത്യു തോമസ് കുറ്റപ്പെടുത്തി. ഈ മാറ്റങ്ങളെക്കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി തന്നെ അംഗീകരിച്ച നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച റിവ്യൂ റിപ്പോർട്ട് വ്യക്തമായി വിലയിരുത്തുന്നുണ്ട്. ‘1977-ന് ശേഷം, ഇതാദ്യമായി, രാജ്യത്തെ ഒരു സംസ്ഥാനത്തും നമ്മുടെ പാർട്ടി ഗവൺമെന്റിൽ ഇല്ലാതായിരിക്കുന്നു’ എന്നാണ് റിപ്പോർട്ടിൽ സ്വയം വിലയിരുത്തിയിട്ടുള്ളത്.

സംഘപരിവാർ വിപത്തിനെ നേരിടാൻ കൂട്ടായ്മ അനിവാര്യം
രാജ്യത്ത് ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത സ്ഥിതി സിപിഎമ്മിന്‍റെ മാത്രം പ്രശ്നമല്ലെന്നും, ഇടതുപക്ഷ പ്രസ്ഥാനങ്ങളെയാകെ ഒരുപോലെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട സവിശേഷ രാഷ്ട്രീയ സാഹചര്യമാണിതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.കേരളത്തിലടക്കം ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപി – സംഘപരിവാർ ശക്തികൾ ചെലുത്തിവരുന്ന സ്വാധീനവും കടന്നുകയറ്റവും വളരെ വലുതാണ്. ഈ വിപത്തിനെ ചെറുത്തുതോൽപ്പിക്കാൻ എൽഡിഎഫ് പഴയ കീഴ്‌വഴക്കങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ വിശാലമായ കൂട്ടായ രാഷ്ട്രീയ പരിശ്രമവും അതിന് അനുയോജ്യമായ നേതൃത്വവും അനിവാര്യമാണെന്ന ഉറച്ച നിലപാടിലാണ് സിപിഐയെന്നും രാജാജി മാത്യു തോമസ് വ്യക്തമാക്കി.

