കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച വൈക്കം സ്വദേശിനി ബിന്ദുവിന്‍റെ മകന് ദേവസ്വം ബോർഡിൽ നിയമനം നൽകി. എഞ്ചിനീയറിംഗ് ബിരുദധാരിയായ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിലേക്കാണ് നിയമനം നൽകിയത്. വൈക്കം അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിലാണ് ജോലിയിൽ പ്രവേശിക്കേണ്ടത്.

കുടുംബത്തിന് സർക്കാർ വാഗ്ദാനം നൽകിയ പുതിയ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞ മാസം താക്കോൽ കൈമാറിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീമാണ് 12.50 ലക്ഷം രൂപ ചെലവഴിച്ച് വീട് പുതുക്കി പണിതത്. നേരത്തെ ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിലാണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര മണിക്കൂർ നേരമാണ് ബിന്ദു അതിനുള്ളിൽ കുടുങ്ങിക്കിടന്നത്. ആശുപത്രി കെട്ടിടത്തിൽ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *