കോട്ടയം: കോട്ടയം നഗരസഭയിൽ നിന്ന് 211 കോടി കാണാനില്ല. ഓഡിറ്റ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. നഗര സഭയുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി നടന്ന തട്ടിപ്പിൽ അന്വേഷണത്തിന് ശിപാർശ ചെയ്തിരിക്കുകയാണ് എൽഎസ്‌ജിഡി ജോയിന്റ് ഡയറക്ടർ.

നഗരസഭയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളിൽനിന്നും പണം തിരിമറി നടത്തിയതായാണ് മുനിസിപ്പൽ ഡയറക്ടറേറ്റ് വിജിലൻസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. നഗരസഭയിൽ 211 കോടി രൂപയുടെ ചെക്കുവിവരം രേഖപ്പെടുത്തിയെങ്കിലും അത്രയും തുക ബാങ്ക് അക്കൗണ്ടിൽ എത്തിയില്ലന്നും കണ്ടെത്തിയിട്ടുണ്ട്. വിഷയം കഴിഞ്ഞദിവസം നടന്ന നഗരസഭായോഗത്തിൽ പ്രതിപക്ഷനേതാവ് ഷീജാ അനിൽ ഉന്നയിച്ചു.

ഇതാദ്യമായല്ല തട്ടിപ്പിന്റെ പേരിൽ കോട്ടയം നഗരസഭ വിവാദത്തിലാവുന്നത്. ഇതിനുമുൻപ് രണ്ടരക്കോടി രൂപയുടെ പെൻഷൻ തട്ടിപ്പും ഇവിടെ നടന്നിട്ടുണ്ട്. ഏഴുമാസം മുൻപായിരുന്നു ഇത്. ഈ സംഭവത്തിലെ അന്വേഷണം പുരോഗമിക്കവേയാണ് പുതിയ തട്ടിപ്പുവിവാദം തലപൊക്കുന്നത്.
