കോട്ടയം: എന്തൊക്കെയാ ഈ കൊച്ചു കോട്ടയം നഗരസഭയില്‍ നടക്കുന്നതെന്നു ചോദിക്കേണ്ട അവസ്ഥയിലാണു ജനങ്ങള്‍. ആദ്യം മൂന്നു കോടിയോളം രൂപ തട്ടിയെടുത്തു ക്ലര്‍ക്കായ അഖില്‍ സി. വർഗീസ് മുങ്ങി. പോലീസിന്റെയും നഗരസഭയുടെയും കണ്‍മുന്നില്‍ കൂടെ വെട്ടിച്ചു കടന്ന അഖില്‍ സി. വര്‍ഗീസിനെ ഇനിയും പിടികൂടാനായിട്ടില്ല. ഇതിനിടെയാണു നഗരസഭയുടെ അക്കൗണ്ടുകളില്‍ 211.89 കോടി രൂപ കാണാനില്ലെന്ന് ആരോപണം ഉയരുന്നത്.

ബാങ്ക് അക്കൗണ്ടുകളിലെ റീ കണ്‍സിലിയേഷന്‍ രേഖകള്‍ പരിശോധിച്ചതില്‍ ചെക്ക് മുഖേന വരവു രേഖപ്പെടുത്തിയിട്ടുള്ള തുക കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിലാണു നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചതോടെയാണു വിവരം പുറത്തു വരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഓഡിറ്റിലെ വിവരങ്ങളാണിതെന്നും ഷീജ പറഞ്ഞു. ബാങ്ക് ഓഫ് മഹാരാഷ്ട്ര, എസ്.ബി.ഐ, എസ്.ഐ.ബി എന്നിങ്ങനെ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ വരവു വെച്ച തുകയാണ് കാണാത്തത്. അതേസമയം ഔദ്യോഗികമായി ഓഡിറ്റ് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും പരിശോധിച്ചശേഷം മറുപടി പറയാമെന്നും സെക്രട്ടറി അറിയിച്ചിരിക്കുന്നത്.

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 198 കോടി രൂപയുടെ ചെക്കുകളും, എസ്.ബിഐയിലെ അക്കൗണ്ടില്‍ 9.5 കോടിയുടെ ചെക്കുകളും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 65 ലക്ഷത്തിന്റെ ചെക്കുകളും, ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 43 ലക്ഷത്തിന്റെ ചെക്കുകളും എസ്.ബി.ഐയില്‍ 13 ലക്ഷത്തിന്റെ ചെക്കുകളും, ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 1.83 കോടി രൂപയുടെ ചെക്കുകളും, എസ്ബിഐയിലെ മറ്റൊരു അക്കൗണ്ടില്‍ 64 ലക്ഷത്തിന്റെ ചെക്കുകളും സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വിവിധ വാടക ഇനത്തില്‍ അടക്കം ലഭിച്ചിരുന്ന ചെക്കുകള്‍ കൃത്യമായി നഗരസഭയുടെ ബാങ്ക് അക്കൗണ്ടുകളില്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയാണ് ഇപ്പോഴത്തെ ഗുരുതരമായ പ്രതിസന്ധിയ്ക്ക് ഇടയാക്കിയിരിക്കുന്നതെന്നാണു നഗരസഭായില്‍ നിന്നു പുറത്തു വരുന്ന വിവരം. ഇതോടെ വരും ദിവസങ്ങളില്‍ വീണ്ടും കോട്ടയം നഗരസഭ വിവാദങ്ങളില്‍ നിറയുമെന്നുറപ്പായി. തുക നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടി പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രതിപക്ഷമായ എല്‍.ഡി.എഫ് തയ്യാറെടുക്കുകയാണ്.
