കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ ഉദ്ഘാടനം ബുധനാഴ്ച. രാവിലെ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽനിന്ന് ഓൺലൈനായി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും.
1.35 ലക്ഷം ചതുരശ്ര അടിയാണ് സ്റ്റേഷന്റെ വിസ്തീർണം. ഇതിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതരവരുമാനം വർധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായാണ് നീക്കിവെച്ചിരിക്കുന്നത്.
ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് മെട്രോ ഒന്നാം ഘട്ടത്തിൽ പിന്നിടുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനും നിർമാണത്തിനുമുൾപ്പെടെ 448.33 കോടി രൂപ ചെലവായതായാണ് കണക്കുകൾ.
ഫ്ലാഗ് ഓഫിന് ശേഷം തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെടും. ഇതിനു പിന്നാലെ പൊതുജനങ്ങൾക്കായുള്ള സർവീസും ആരംഭിക്കും.
ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. എന്നാൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവിൽ ആലുവയിൽനിന്ന് എസ്.എൻ. ജംഗ്ഷനിലേക്കുള്ള നിരക്കായ 60 രൂപ തന്നെയാകും തൃപ്പൂണിത്തുറയിലേക്കും.
