കൗമാര കലാപൂരത്തിനൊരുങ്ങി തലസ്ഥാനം. 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്യും. 44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന നൃത്തശില്‍പത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തോടെ വേദികളുണരും.

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് വെള്ളാര്‍മല സ്കൂളിലെ വിദ്യാർത്ഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറും. 25 വേദികളിലായി നടക്കുന്ന 249 മത്സരയിനങ്ങളിൽ പങ്കെടുക്കുന്നത്, പതിനയ്യായിരത്തിലേറെ വിദ്യാർത്ഥികളാണ്. ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ സംഘനൃത്തവും, ഒപ്പനയും, ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗംകളിയും ആദ്യദിനം തന്നെ വേദിയിലെത്തും.

ഉരുള്‍പൊട്ടൽ ദുരന്തത്തെ അതിജീവിച്ച വെള്ളാർമല സ്കൂളിലെ വിദ്യാ‍ർത്ഥികളും തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിന് എത്തുന്നുണ്ട്. നാടകാവതരണത്തിന് തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന കഥയാണ് വെള്ളാർമലയിലെ കുട്ടികള്‍ തെരഞ്ഞെടുത്തത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed