കൊച്ചി: കരുവന്നൂർസഹകരണബാങ്ക് തട്ടിപ്പിൽ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്ന് മന്ത്രി പി രാജീവ്. ഒരു ജില്ലയിലെ പാർട്ടി നേതൃത്വം മറ്റ് ജില്ലകളിലെ കാര്യങ്ങളിൽ ഇടപെടാറില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പലതും ഇനിയും വരുമെന്നും പി രാജീവ് പ്രതികരിച്ചു.
കരുവന്നൂർ സഹകരണബാങ്കുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ വായ്പകൾ അനുവദിക്കാൻ പി രാജീവിന്റെ സമ്മർദ്ദമുണ്ടായെന്ന ഇഡി വെളിപ്പെടുത്തലിൽ മറുപടി പറയുകയായിരുന്നു മന്ത്രി.കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് പി രാജീവിനെതിരായ ഇഡി വെളിപ്പെടുത്തൽ. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി തട്ടിപ്പിൽ പങ്കുള്ളയാൾ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട് കോടതി ഇഡിയോട് വിശദീകരണം തേടിയിരുന്നു. ഹൈക്കോടതിക്ക് നൽകിയ വിശദീകരണത്തിലാണ് പി രാജീവ് ഉൾപ്പടെയുള്ളവർക്കെതിരെ ഗുരുതര പരാമർശങ്ങൾ അടങ്ങിയിരിക്കുന്നത്.
കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധമായ വായ്പകൾ അനുവദിക്കാൻ പി രാജീവ് ഉൾപ്പടെ നിരവധി സിപിഎം നേതാക്കൾ സമ്മർദം ചെലുത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്.സിപിഎം ലോക്കൽ, എരിയാ കമ്മറ്റികളുടെ പേരിൽ ഒട്ടേറെ രഹസ്യ അക്കൗണ്ടുകളിലൂടെ പണം നിക്ഷേപിച്ചതായും ഇഡിയുടെ വിശദീകരണത്തിൽ പറയുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് പി രാജീവ് സമ്മർദം ചെലുത്തിയതെന്നുമാണ് ഇഡിയുടെ ആരോപണം.