കാഞ്ഞിരപ്പള്ളി: വാഹനാപകടത്തിൽ തകർന്ന സിഗ്നൽ പോസ്റ്റ് ഫുട്പാത്തിൽ കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അധികാരികൾ. കാഞ്ഞിരപ്പള്ളി ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് എതിർവശത്തായുള്ള ട്രാഫിക് സിഗ്നൽ പോസ്റ്റാണ് കഴിഞ്ഞ ദിവസം കാർ ഇടിച്ച് തകർന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കോട്ടയം ഭാഗത്തേക്ക് അമിതവേഗത്തിൽ പോവുകയായിരുന്ന കാറാണ് നിയന്ത്രണം നഷ്ടമായി സിഗ്നൽ പോസ്റ്റ് ഇടിച്ചു തകർത്തത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, അപകടത്തിന് കാരണമായ കാർ സംഭവസ്ഥലത്തുനിന്ന് നീക്കുകയും ചെയ്തു. എന്നാൽ തകർന്ന സിഗ്നൽ പോസ്റ്റ് അവിടെ ഉപേക്ഷിക്കുകയാണ് അധികാരികൾ ചെയ്തത്. അപകടം നടന്ന് 5 ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെയും ഒരു നടപടിയും കൈകൊണ്ടിട്ടില്ല.

ദിവസേന ആയിരക്കണക്കിന് ആളുകളാണ് ഇതുവഴി സഞ്ചരിക്കുന്നത്. മഴക്കാലമായതുകൊണ്ട് തന്നെ ഒന്ന് തെന്നി വീണാലോ മറ്റോ ജീവൻ തന്നെ നഷ്ടമായേക്കാവുന്ന അവസ്ഥയാണിപ്പോൾ. കാരണം തകർന്ന സിഗ്നൽ പോസ്റ്റിന്റെ അടിഭാഗം ഒടിഞ്ഞ് കൂർത്ത നിലയിലാണ്. ഒരു ചെറിയ അശ്രദ്ധ പോലും വലിയ അപകടത്തിന് കാരണമായേക്കാം.

കഴിഞ്ഞദിവസം ഇതുവഴി സഞ്ചരിച്ച രണ്ട് വയോധികർ ഇതിൽ തട്ടി വീഴുകയും ചെയ്തു. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് പരിക്കേൽക്കാതെ ഇവർ രക്ഷപ്പെട്ടത്.
‘ഇനി പറയാനുള്ളത് കാഞ്ഞിരപ്പള്ളിയിലെ അധികാരികളോടാണ്…
ജനങ്ങളുടെ ജീവന് നിങ്ങൾക്ക് യാതൊരു വിലയുമില്ലേ.. കുഞ്ഞുങ്ങളും പ്രായമായവരുമടക്കം നിരവധി ആളുകൾ കടന്നുപോകുന്ന ഭാഗത്ത് അലക്ഷ്യമായി സിഗ്നൽ പോസ്റ്റ് ഇടാൻ നിങ്ങൾക്ക് ബോധമില്ലേ…?