കൊച്ചി: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ സംസ്കാരം ഞായറാഴ്ച. മൃതദേഹം നാളെ രാവിലെ വ്യോമമാര്‍ഗം തിരുവനന്തപുരത്ത് കൊണ്ടുപോകും. ജഗതിയിലെ വസതിയിലും പാര്‍ട്ടി ആസ്ഥാനത്തും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

ഉച്ചകഴിഞ്ഞ് വിലാപയാത്രയായി ജന്മനാടായ കോട്ടയത്തേക്ക് കൊണ്ടുപോകും. സി.പി.ഐ ജില്ലാ കൗണ്‍സില്‍ ഓഫിസിലെ പൊതുദര്‍ശനത്തിന് ശേഷം കോട്ടയം വാഴൂരിലെ വീട്ടിലെത്തിക്കും. വാഴൂരിലെ വീട്ടുവളപ്പിൽ രാവിലെ 11 മണിക്കാണ് സംസ്കാരം നടക്കുക.

ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യാശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്‍റെ അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതിരിക്കുകയും അണുബാധയെ തുടർന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.

ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ താരാ സന്ദീപ്, വി സർവേശ്വരൻ.

Leave a Reply

Your email address will not be published. Required fields are marked *