അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് കലാശപ്പോര്. ഒരൊറ്റ ജയം, അതുമാത്രം മതി ഇന്ത്യയ്ക്ക് മൂന്നാംവട്ടവും ഏകദിന ക്രിക്കറ്റിലെ മുടിചൂടാ മന്നന്മാരാകുവാൻ! മൂന്നാം കിരീടം മോഹിച്ച് ഇന്ത്യ ഇറങ്ങുമ്പോൾ 5 കിരീടത്തിന്റെ കരുത്തുമായാണ് കങ്കാരുപ്പടയുടെ വരവ്.
കങ്കാരുക്കളോട് വീട്ടാനുള്ളത് 20 വർഷം മുമ്പത്തെ കണക്കാണ്. 2003 ഫൈനലിലെ കണ്ണീരിന് പകരം ചോദിക്കാൻ ഇന്ത്യക്ക് ഇതിലും മികച്ച അവസരം വേറെയില്ല. ലീഗ് റൗണ്ടിൽ ഓസീസിനെ തകർത്ത ആത്മവിശ്വാസം ഇന്ത്യക്ക് കരുത്താണ്. പക്ഷേ തുടക്കത്തിൽ ഞെട്ടിയ ഓസീസല്ല ഫൈനലിലെത്തിയ ഓസീസ്. ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ കഴിയുന്ന മാക്സ് വെൽ അടക്കമുള്ളവരുണ്ട്.

വിക്കറ്റ് കീപ്പറടക്കം ആറ് ബാറ്റർമാരും നാല് സ്പെഷലിസ്റ്റ് ബോളർമാരും രവീന്ദ്ര ജഡേജയെന്ന ഓൾ റൗണ്ടറുമടങ്ങുന്ന അതേ ടീം മാറ്റങ്ങളില്ലാതെ ഫൈനലിനിറങ്ങുമെന്നാണ് സ്ഥിരീകരണം. സെമി കളിച്ച ഓസീസ് ടീമിലും മാറ്റങ്ങളുണ്ടാകില്ലെന്നാണ് സൂചന. നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഒടുവിൽ നടന്ന അഞ്ച് മൽസരങ്ങളിൽ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്.

ഇതേ സ്റ്റേഡിയത്തിൽ 2011 ലോകകപ്പിൽ ഓസീസിനെ തോൽപിച്ചതിന്റെ ആത്മവിശ്വാസം ടീമിന് കരുത്താണ്. മഴയ്ക്ക് യാതൊരു സാധ്യതയുമില്ലെന്നാണ് കാലാവസ്ഥ പ്രവചനം. ഒന്നരലക്ഷത്തോളമാളുകളെ പ്രതീക്ഷിക്കുന്നതിനാൽ കനത്ത സുരക്ഷാവലയത്തിലാണ് നാടും നഗരവും.
