അഗളി: അട്ടപ്പാടി പുതൂർ ചീരക്കടവിൽ ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ചു വയസ്സുകാരിയായ കുഞ്ഞിന്റെയും തലയറുത്ത ശരീരഭാഗങ്ങൾ മൂന്ന് ചാക്കുകളിലായി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നിർണ്ണായക വഴിത്തിരിവിൽ. കൃത്യത്തിന് പിന്നിൽ യുവതിയുടെ ഭർത്താവാണെന്ന സംശയം ബലപ്പെടുന്നതിനിടെ, ഇയാൾ കേരളത്തിന് പുറത്തേക്ക് കടന്നുകളഞ്ഞതായി സൂചന.സംഭവത്തിന് പിന്നാലെ കാണാതായ ഇയാളെ കേന്ദ്രീകരിച്ച് അഗളി പൊലീസ് അന്തർസംസ്ഥാന തലത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

മൃതദേഹാവശിഷ്ടങ്ങൾ ഒഴുക്കിവിടാൻ ഉപയോഗിച്ച ചാക്കുകളാണ് കേസിൽ പോലീസിന് ആദ്യത്തെ നിർണ്ണായക തുമ്പായത്. കേരളത്തിലും തമിഴ്നാട്ടിലും ലഭ്യമാകുന്ന ഒരു പ്രത്യേക ബ്രാൻഡ് ബിരിയാണി അരിയുടെ ചാക്കുകളിലാണ് തലകളും ഉടലുകളും പൊതിഞ്ഞിരുന്നത്.ഈ ചാക്കുകൾ കേന്ദ്രീകരിച്ച് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് കോട്ടത്തറ ഭാഗത്തെ ഒരു പലചരക്ക് കടയിൽ നിന്ന് ഒരു ഇതരസംസ്ഥാന തൊഴിലാളി ഇത്തരം ചാക്കുകൾ വാങ്ങിയതായി വിവരം ലഭിക്കുന്നത്. കടയിലെ വിവരങ്ങളും സിസിടിവി, ഫോൺ രേഖകളും പരിശോധിച്ചപ്പോഴാണ് പ്രദേശത്തെ തോട്ടത്തിൽ പണിയെടുത്തു വന്നിരുന്ന തൊഴിലാളിയെ കേന്ദ്രീകരിച്ച് സംശയങ്ങൾ ബലപ്പെട്ടത്.

പശ്ചിമ ബംഗാൾ സ്വദേശികളായ കുടുംബം 20 ദിവസം മുൻപാണ് അട്ടപ്പാടിയിലെ ഒരു തോട്ടത്തിൽ ജോലിക്കായി എത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇരുവരും തമ്മിൽ നിരന്തരം വഴക്കുകൾ നടന്നിരുന്നതായി സമീപവാസികളിൽ നിന്നും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ക്രൂരമായ കൊലപാതകം പുറത്തുവരുന്നതും ഭർത്താവിനെ പ്രദേശത്തുനിന്ന് അപ്രതീക്ഷിതമായി കാണാതാകുന്നതും.മെഷീൻ പോലുള്ള ആയുധം ഉപയോഗിച്ചാണ് ഇരുവരുടെയും കഴുത്തറുത്തതെന്നാണ് പ്രാഥമിക പരിശോധനയിലെ സൂചന. തുടർന്ന് മൃതദേഹങ്ങൾ ഇടുപ്പ് ഭാഗത്തുനിന്ന് മടക്കി പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മുറുക്കിക്കെട്ടി ചാക്കുകളിലാക്കി പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. കൃത്യം നിർവ്വഹിച്ചതിൽ ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പുതൂർ ചീരക്കടവിൽ പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് ചാക്കുകെട്ടുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് പൂർത്തിയാകും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ തെളിവുകളും പുറത്തുവരുന്നതോടെ മരണകാരണം, കൊല നടന്ന സമയം എന്നിവയിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നും സംശയത്തിലുള്ള ഭർത്താവിനെ കണ്ടെത്തുന്നതോടെ കൃത്യമായ ചിത്രം തെളിയുമെന്നുമാണ് പൊലീസിൻറെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *