ഇടുക്കി: കൊമ്പടിഞ്ഞാലിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിന് പിന്നിൽ വൈദ്യുത ഷോട്ട് സർക്യൂട്ട് ആകാൻ സാധ്യത കുറവെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ അധികൃതർ. ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ വീട് പൂർണമായും തീ പടർന്ന് അഗ്നിക്കിരയാകില്ലെന്നാണ് നിഗമനം. 50 വർഷത്തിലേറെ പഴക്കമുള്ള വീട്ടിൽ തീപിടിത്തം ഉണ്ടായതിന് കാരണം ഷോർട്ട് സർക്യൂട്ട് ആകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊമ്പൊടിഞ്ഞാൽ സ്വദേശി ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. വീട്ടിൽ ഫോറൻസിക് സംഘം നടത്തിയ പരിശോധനയുടെ റിപ്പോർട്ട് പുറത്തു വന്നാലേ മരണകാരണത്തിൽ വ്യക്തത വരു. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണത്തെക്കുറിച്ച് വ്യക്തത വരൂ. ഡിഎൻഎ പരശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കും.

അയല്‍വാസിയായ ലോറി ഡ്രൈവര്‍ അജിത്ത് ഇതുവഴി വന്നപ്പോഴാണ് വീട് കത്തിനശിച്ച നിലയില്‍ കണ്ടത്. ജനവാസംകുറവുള്ള പ്രദേശത്തെ വീട് പൂർണ്ണമായി കത്തി നശിച്ച നിലയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെ ജില്ലാ പൊലീസ് മേധാവി റ്റികെ വിഷ്ണു പ്രദീപ്, ഡിവൈഎസ്പി ജില്‍സന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥ സംഘം അടക്കം സ്ഥലത്തെത്തി. ആദ്യഘട്ടത്തില്‍ ഇളയ മകന്‍ അഭിനവിനെ മാത്രമാണ് കണ്ടെത്താനായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ബാക്കി മൂന്നു പേരുടെയും കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്.

Leave a Reply

Your email address will not be published. Required fields are marked *