സുഹൃത്തിന്‍റെ മൃതദേഹവുമായി തമിഴ്നാട്ടിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ ആംബുലൻസിന്‍റെ ബാറ്ററിയിൽ കലർത്താൻ വെച്ച വെള്ളം മദ്യത്തിൽ ഒഴിച്ച് യുവാവ് മരിച്ചു. വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷൻ കല്ലുവേലി പറമ്പിൽ ജോബിനാണ് (40) മരിച്ചത്. ഒപ്പം മദ്യപിച്ച സുഹൃത്ത് പ്രഭു കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

വണ്ടിപ്പെരിയാർ ചുരുക്കളം അപ്പർ ഡിവിഷനിൽ താമസിക്കുന്ന പ്രതാപ് (39) കഴിഞ്ഞദിവസം തമിഴ്നാട് തിരുപ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. പ്രതാപിന്‍റെ മൃതദേഹവുമായി സുഹൃത്തുക്കളായ ജോബിനും പ്രഭുവും അടക്കം അഞ്ച് പേരാണ് ആംബുലൻസിൽ നാട്ടിലേക്ക് വന്നത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ കുമളിയിൽ എത്തി. ഈ സമയത്ത് ആംബുലൻസ് ചായ കുടിക്കാനായി നിർത്തി.
