സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദിയിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായായിരുന്നു കോട്ടയം ളാക്കാട്ടൂർ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയായ ഹരിഹറും സംഘവും വേദിയിലെത്തിയത്. വൃന്ദവാദ്യ മത്സരത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെ കലോത്സവേദിയിലെത്തിയപ്പോഴാണ് അച്ഛന്റെ മരണവാർത്ത ഹരിഹർ അറിയുന്നത്. അധ്യാപികയ്‌ക്കൊപ്പം വീട്ടിൽ തിരികെയെത്തി ഹരിഹർ അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തി.

അച്ഛൻ്റെ ആ​ഗ്രഹം നിറവേറ്റാൻ ഹരിഹർ രാത്രി തന്നെ തലസ്ഥാനത്തേക്ക് വണ്ടി കയറി. മകൻ കലാകാരനാകണമെന്നതായിരുന്നു ഹരിഹറിന്റെ അച്ഛൻ അയ്യപ്പദാസിന്റെ സ്വപ്നം. കലയെ ഏറെ സ്നേ​ഹിച്ചിരുന്ന അയ്യപ്പദാസ് കോട്ടയം സ്റ്റാർ വോയിസ് ട്രൂപ്പിലെ ​ഗായകൻ കൂടിയായിരുന്നു. ട്രൂപ്പിന്റെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ ബൈക്ക് അപകടത്തിലാണ് അയ്യപ്പദാസ് മരിച്ചത്.

വേദിയിലെത്തി ദുഃഖം തളംകെട്ടിയ മുഖവുമായി ഹരിഹറും സുഹൃത്തുക്കളും മത്സരത്തിൽ പങ്കെടുത്തു, ഒന്നാം സ്ഥാനവും നേടി. വെള്ള നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റും ധരിച്ചെത്തിയ സംഘത്തിൽ അച്ഛന്റെ ഷർട്ടും ചെരുപ്പും വാച്ചും ധരിച്ചായിരുന്നു ഹരിഹർ എത്തിയത്. കലോത്സവ വേദിയിലെ ഈ മനക്കരുത്തിനെ കുറിച്ച് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഹരിഹറിനെ കാണാൻ വേ​ദിയിൽ മന്ത്രിയും എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *