അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിങ് നടത്തിയതിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. ചിത്രീകരണത്തിന് അനുമതി നൽകിയവർ ഏഴുദിവസത്തിനകം വിശദീകരണം നൽകണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശിച്ചു. കഴിഞ്ഞ ദിവസം രാത്രി വൈകിയും ആശുപത്രിയിൽ ഷൂട്ടിങ് നടന്നിരുന്നു. ജിത്തു മാധവന്റെ ‘പൈങ്കിളി’ എന്ന സിനിമയുടെ ഷൂട്ടിങാണ് നടന്നത്.
അതേസമയം ആശുപത്രിയിൽ ഷൂട്ടിങ് നടത്തിയത് പണം അടച്ച് അനുമതി വാങ്ങിയ ശേഷമെന്ന് നിർമാതാക്കളുടെ സംഘടന വ്യക്‌തമാക്കി. ഷൂട്ടിങിനായി ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തുകയോ രോഗികളെ ശല്യപ്പെടുത്തുകയോ ചെയ്‌തിട്ടില്ല. രണ്ട് ദിവസത്തെ ഷൂട്ടിങിനായി പ്രതിദിനം പതിനായിരം രൂപാ വീതം നിർമാതാക്കൾ അടച്ചുവെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്‌തമാക്കി.
