ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിൻ്റെയും മകളായ ഐറിൻ ജിമ്മി (18) ആണ് മരിച്ചത്. പ്ലാശനാൽ സെൻ്റ് ആൻ്റണിസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ്ടു പഠനം പൂർത്തിയാക്കി പി.ടി.ഇ കോഴ്സ് ചെയ്യുകയായിരുന്നു.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവിൽ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിൻ ഒഴുക്കിൽ പെടുകയായിരുന്നു. ഫയർഫോഴ്സും ടീം എമർജൻസി പ്രവർത്തകരും സ്ഥലത്ത് പാഞ്ഞെത്തിയപ്പോഴേക്കും അപകടം നടന്ന് 20 മിനിട്ടിലേറെ പിന്നിട്ടിരുന്നു.

ടീം എമർജൻസി ക്യാപ്റ്റൻ അഷറഫ്കുട്ടിയാണ് പെൺകുട്ടിയെ ആഴത്തിൽ നിന്നും മുങ്ങിയെടുത്തത്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ നേരിയ പൾസ് കാണിച്ചെങ്കിലും അവസാനം മരണം സംഭവിക്കുകയായിരുന്നു. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി എഡ്വിൻ, പ്ലസ്ടു വിദ്യാർത്ഥിനിയായ മെറിൻ എന്നിവരാണ് സഹോദരങ്ങൾ.

