ഗുണ്ടയുടെ പെൺസുഹൃത്തിന് ഹലോ സന്ദേശം അയച്ചതിന് മർദ്ദനം. ആലപ്പുഴ അരൂക്കുറ്റിയിലാണ് ആക്രമണം നടന്നത്. യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. അരൂക്കുറ്റി സ്വദേശി ജിബിനെയാണ് സംഘം മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മർദ്ദനത്തിൽ വാരിയെല്ലൊടിയുകയും ശ്വാസകോശത്തിന് ക്ഷതം സംഭവിക്കുകയും ചെയ്തെന്നാണ് ഡോക്ടർമാർ പറയുന്നത്. നട്ടെല്ലിനും മുതുകിനും പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രി അരുക്കുറ്റി പാലത്തിൽ നിന്നാണ് ജിബിനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.

പ്രഭിജിത്ത്, കൂട്ടാളി സിന്തൽ എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്ന് ജിബിന്റെ സഹോദരൻ ലിബിൻ പ്രതികരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രഭിജിത്തിന്റെ പെൺസുഹൃത്തിന് ഇൻസ്റ്റഗ്രാമിൽ “ഹലോ” എന്ന് മെസേജ് അയച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് നിഗമനം.
