തൃശൂർ: കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒഴിവാക്കാൻ വളഞ്ഞ വഴിയിലൂടെ മുഖ്യമന്ത്രിയുടെ യാത്ര. ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാനപാതയിലെ കുഴികൾ ഒഴിവാക്കാനാണ് 16 കിലോമീറ്റർ അധികം യാത്ര ചെയ്തത്.
കുഴി ഒഴിവാക്കാൻ 24 കിലോമീറ്റർ ദൂരത്തിന് പകരം മുഖ്യമന്ത്രി സഞ്ചരിച്ചത് 40 കിലോമീറ്റർ. കോഴിക്കോട് നിന്ന് തൃശ്ശൂർ രാമനിലയത്തിലേക്കുള്ള യാത്രയിലാണ് കുഴി ഒഴിവാക്കിയുള്ള മുഖ്യമന്ത്രിയുടെ യാത്ര. റോഡിന്റെ ശോചനീയവസ്ഥയിൽ നാട്ടുകാർക്ക് വലിയ പ്രതിഷേധം ഉണ്ട്.
കഴിഞ്ഞദിവസം നിയമസഭയിൽ റോഡിന്റെ ശോചനീവസ്ഥ എസി മൊയ്തീൻ എംഎൽഎ ഉന്നയിച്ചിരുന്നു. അടിയന്തര നിർമാണ പ്രവർത്തികൾക്കായി തുക വകമാറ്റിയിട്ടുണ്ടെന്നും ടെൻഡർ നടപടികൾ നടക്കുകയാണെന്നുമായിരുന്നു പൊതുമരമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മറുപടി നൽകിയത്.
താത്കാലികമായി കുഴിയുള്ള പ്രദേശത്ത് ടാറിങ് നടത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സ്‌കൂട്ടറിൽ ഉൾപ്പെടെ വരുന്ന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവ് പാതയാണിത്.
