പാലാ: ഭരണങ്ങാനം കുന്നേമുറി പാലത്തിന് സമീപം സ്കൂൾ വിദ്യാർത്ഥിനിയെ കൈത്തോട്ടിൽ വീണ് കാണാതായി. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകൾ മരിയയെ ആണ് കാണാതായത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ഭരണങ്ങാനം അയ്യമ്പാറ റോഡിൽ കുന്നനാംകുഴിയിലാണ് കുട്ടി അപകടത്തിൽ പെട്ടത്. ഈ തോട് ഒഴുകിയെത്തുന്നത് മീനച്ചിലാറിലേയ്ക്കാണ്. ഭരണങ്ങാനം പാലാ റോഡിൽ കുന്നേമുറി പാലത്തിന് സമീപമാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രദേശത്ത് വൈകിട്ട് കനത്ത മഴയാണ് ഉണ്ടായത്. പാലാ ഫയർഫോഴ്‌സും പോലീസും ഈരാറ്റുപേട്ടയിലെ സന്നദ്ധപ്രവർത്തകരും സ്ഥലത്തുണ്ട്.
സ്കൂൾ വിട്ടു വൈകിട്ട് 4.45 ഓടെ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ രണ്ടു കുട്ടികൾ തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെ ഒഴുക്കിൽപ്പെടുകയായിരുന്നു.
ഇരുവരും ശക്തമായ ഒഴുക്കിൽപ്പെട്ട് റോഡിൽ വീഴുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ആ സമയം ഇതുവഴി കടന്നു പോയ സ്കൂൾ ബസിലെ ഡ്രൈവർ അപകടം കാണുകയും കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തി പിടിച്ചെങ്കിലും ഒരാൾ പിടിവിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. ഒരാളെ രക്ഷിക്കാൻ കഴിഞ്ഞതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
കനത്ത മഴയെത്തുടർന്നാണ് വെള്ളപ്പാച്ചിൽ ഉണ്ടായത്. നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല
