കൗതുകത്തിന് ചാറ്റ്ജിപിടിയോട് ചോദിച്ചത് ഞാൻ ആരാണെന്ന്. നേരമ്ബോക്കിന് വേണ്ടി ചോദിച്ച ചോദ്യത്തിന് പക്ഷേ ചാറ്റ്ജിപിടിയുടെ മറുപടി കേട്ട യുവാവ് ഞെട്ടി. ഞെട്ടല്‍ മാറാതെ ഉടൻ തന്നെ അയാള്‍ പൊലീസ് സ്റ്റേഷനിലേക്കോടി. നോർവേയില്‍ നിന്നുള്ള ആർവെ ഹ്ജാല്‍മർ ഹോള്‍മെൻ എന്നയാള്‍ ചാറ്റ്ജിപിടിയോട് ഒരു കൗതുകത്തിന് ചോദിച്ച ചോദ്യമാണ് അയാളെ ഭയപ്പെടുത്തുകയും പൊലീസ് സ്റ്റേഷനില്‍ വരെ ചെല്ലേണ്ടുന്ന അവസ്ഥ വരെയും ഉണ്ടാക്കിയത്. ‘ഞാൻ ആരാണ്’ എന്നായിരുന്നു ആർവെ ചാറ്റ് ജിപിടിയോട് ചോദിച്ചത്.
‘നിങ്ങള്‍ നോർവേ നിവാസിയാണ്. 2020 ഡിസംബറില്‍, 7 -ഉം 10 -ഉം വയസ്സുള്ള നിങ്ങളുടെ രണ്ട് ആണ്‍മക്കളെ നിങ്ങള്‍ കൊന്നു. പിന്നീട് അവരെ ഒരു കുളത്തിന്റെ കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു’ എന്നായിരുന്നു ചാറ്റ്ജിപിടി ആർവെയ്ക്ക് നല്‍കിയ മറുപടി. ഇത് കേട്ടതോടെ അയാള്‍ ആകെ ഭയന്നു. ഉടനെ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞു.

തന്നെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് കാണിച്ച് ഇയാള്‍ ചാറ്റ്ബോട്ടിനെതിരെ പരാതിയും നല്‍കി. തന്റെ പേരും മക്കളുടെ പേരും എല്ലാം ചാറ്റ്ജിപിടി കൃത്യമായിട്ടാണ് പറയുന്നത്. എന്നാല്‍, താൻ തന്റെ രണ്ട് ആണ്‍മക്കളെയും കൊന്നു എന്ന തെറ്റായ വിവരമാണ് അത് പ്രചരിപ്പിക്കുന്നത് എന്നാണ് ആർവെയുടെ പരാതി.

ഇത്തരം തെറ്റായ പ്രചരണങ്ങള്‍ തന്റെ ജീവിതം തന്നെ തകർക്കും എന്നും ആർവെ ആരോപിക്കുന്നു. ഓപ്പണ്‍ എഐ സംഭവത്തോട് പ്രതികരിച്ചത് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനും കൃത്യമായ വിവരങ്ങള്‍ മാത്രം നല്‍കാനുമുള്ള പരിശ്രമത്തിലാണ് അവർ എന്നാണ്.
