കൈക്കൂലിക്കേസിൽ മൂവാറ്റുപുഴ മുൻ ആർ.ഡി.ഒയ്ക്ക് ഏഴു വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു മൂവാറ്റുപുഴ വിജിലൻസ് കോടതി. കോട്ടയം കാഞ്ഞിരപ്പള്ളി പട്ടിമറ്റം വെച്ചുകുന്നേൽ വി.ആർ. മോഹനൻ പിള്ള(63)യെയാണ് വിജിലൻസ് കോടതി ജഡ്‌ജി എൻ.വി. രാജു അഴിമതി നിരോധന നിയമ പ്രകാരം ശിക്ഷിച്ചത്.

മോഹനൻ പിള്ള സമർപ്പിച്ച ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയതോടെ മൂവാറ്റുപുഴ സബ് ജയിലിലേക്കു മാറ്റി. തകർന്ന സംരക്ഷണ മതിൽ പുനർനിർമിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ശിക്ഷ. 2016 ൽ ആണ് സംഭവം. വീട്ടൂർ വരിക്കയിൽ മാത്യു വി. ഡാനിയേലിന്റെറെ ഉടമസ്ഥയിലുള്ള വാഴക്കുളത്തെ സ്ഥലത്തിന്റെ, തകർന്ന സംരക്ഷണ ഭിത്തി പുനർനിർമിക്കാൻ അപേക്ഷ നൽകിയെങ്കിലും അനുമതി നൽകിയില്ല.
തുടർന്ന് റവന്യു ഡിവിഷണൽ ഓഫീസിൽ എത്തിയ ഡാനിയലിനോട് കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. സ്ഥലം ഉടമ വിജിലൻസിൽ പരാതി നൽകി. പിന്നീട് വിജിലൻസ് ഓഫീസിൽനിന്ന് നൽകിയ 50,000 രൂപ ആർ.ഡി.ഒ. ഓഫീസിൽവച്ച് കൈമാറുന്നതിനിടെ അന്‌വഷണ സംഘം മോഹനൻ പിള്ളയെ പിടികൂടുകയായിരുന്നു.

വിജിലൻസ് ഡിവൈ.എസ്.പി: എം.എൻ. രമേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തതും അന്വേഷണം നടത്തിയതും. എസ്.പി: അശോക് കുമാർ കുറ്റപത്രം സമർപ്പിച്ചു.
അഴിമതി നിരോധന നിയമം ഏഴു പ്രകാരം മൂന്നു വർഷം തടവും 10,000 രൂപ പിഴയും ഇതേ നിയമത്തിലെ 302 പ്രകാരം നാലു വർഷം തടവും 25,000 രൂപ പിഴയുമാണു ശിക്ഷ വിധിച്ചത്.
പരാതിക്കാരൻ വിചാരണ മധ്യേ കൂറുമാറിയെങ്കിലും ശക്തമായ തെളിവിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ കോടതി ശിക്ഷിക്കുക ആയിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.എ. സരിത ഹാജരായി.
