സിപിഎം വിട്ട് ബി.ജെ.പിയിൽ ചേർന്ന കരീലക്കുളങ്ങര മുൻ ഏരിയാ സെക്രട്ടറി ബിപിൻ സി ബാബുവിനെതിരെ സ്ത്രീധനപീഡന പരാതിയിൽ പോലീസ് കേസെടുത്തു. ബിപിൻ സി ബാബുവിന്റെ ഭാര്യയും മഹിളാ അസോസിയേഷൻ ജില്ലാ നേതാവും ഡിവൈഎഫ്ഐ നേതാവുമായ മിനിസാ ജബ്ബാറിന്റെ പരാതിയിലാണ് കരീലകുളങ്ങര പോലീസ് കേസെടുത്തത് . 2017 മുതൽ 2023 നേരിട്ട പീഡനങ്ങളാണ് പരാതിക്ക് ആസ്പദമായിട്ടുള്ളത്.
തന്റെ പിതാവിൽ നിന്നും പത്തുലക്ഷം രൂപ സ്ത്രീധനമായി വാങ്ങി, സ്ത്രീധനത്തിനായി ശാരീരികമായി ഉപദ്രവിച്ചു, കരണത്തടിക്കുകയും അയേൺബോക്സ് എടുത്ത് അടിക്കാൻ ശ്രമിക്കുകയും ചെയ്തു, പരസ്ത്രീബന്ധം ചോദ്യം ചെയ്തതിന് മർദ്ദിച്ചു, തുടങ്ങിയ പരാതികളിന്മേലാണ് ബിപിനെതിരെ കേസെടുത്തിരിക്കുന്നത്.

പീഡനവുമായി ബന്ധപ്പെട്ട് മിനിസ നേരത്തെ പാർട്ടിയിൽ പരാതി നൽകിയിരുന്നു. പാർട്ടി അന്വേഷണകമ്മീഷനെ നിയമിക്കുകയും ബിപിൻ സി ബാബുവിനെ പാർട്ടിയിൽ നിന്നും മാറ്റിനിർത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഏരിയ കമ്മറ്റി അംഗമായ ബിപിന്റെ അമ്മ കെ.എൽ പ്രസന്നകുമാരിയെ രണ്ടാം പ്രതിയായി ചേർത്തുകൊണ്ടാണ് പരാതി. ബിപിൻ പാർട്ടിവിട്ട സ്ഥിതിക്ക് പരാതി പാർട്ടിക്കുള്ളിൽത്തന്നെ നിർത്തേണ്ട കാര്യമില്ല എന്നതിനാലാണ് പോലീസിൽ പരാതി നൽകിയത്.
ബിപിൻ സി ബാബു സിപിഎം വിട്ട് ബി.ജെ.പിയിൽ ചേർന്നതിൽ ‘പോയിത്തന്നതിന് നന്ദി’ എന്നെഴുതി കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും മിനിസാ ജബ്ബാർ ഉൾപ്പെടെയുള്ള പ്രവർത്തകർ കഴിഞ്ഞ ദിവസം ആഹ്ളാദപ്രകടനം നടത്തിയിരുന്നു.
