അഹമ്മദാബാദ്: ആ സ്വപ്നം ചിറകറ്റു… സ്വന്തം മണ്ണിൽ മൂന്നാം ലോകകിരീടം ഉയർത്താമെന്ന ഇന്ത്യൻ മോഹങ്ങള്‍ തല്ലി തകർത്ത് ആറാം ലോകകിരീടത്തില്‍ ഓസീസ് മുത്തമിട്ടു..!! ലോകകപ്പ് ഫൈനലിൽ ഇന്ത്യയുയർത്തിയ 241 റൺസ് വിജയലക്ഷ്യം ഓസീസ് 43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

ആർത്തലയ്ക്കുന്ന കാണികളും 140 കോടി ജനങ്ങളുടെ പ്രാർഥനകൾക്കും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനായില്ല. ഒരു കളിയും തോൽക്കാതെ പത്തരമാറ്റ് ജയത്തോടെ മുന്നേറിയിട്ടും സ്വന്തം കാണികൾക്ക് മുന്നിൽ കങ്കാരുപ്പടയോട് തോറ്റ് ഇന്ത്യ കണ്ണീരണിഞ്ഞു.

സെഞ്ചറി നേടിയ ഓപ്പണർ ട്രാവിസ് ഹെഡും ക്ഷമയോടെ കളിച്ച് അർധ സെഞ്ചറി നേടിയ മാർന് ലബുഷെയ്നുമാണ് ഓസ്ട്രേലിയയെ ആറാം കിരീട നേട്ടത്തിലേക്കു നയിച്ചത്.

ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്കായി വിരാട് കോലിയും കെ.എൽ.രാഹുലും അർധ സെഞ്ചറി കണ്ടെത്തി. സ്റ്റേഡിയത്തിലെ നീലക്കടലിനു മുന്നിൽ കത്തിക്കയറുമെന്ന് പ്രതീക്ഷിച്ച ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല.

